തിരുവനന്തപുരം:കഥകളിയാചാര്യനും ആട്ടക്കഥാ രചയിതാവും താടി വേഷങ്ങളിലെ അഭിനയമികവു കൊണ്ടു ശ്രദ്ധേയനുമായ നെല്ലിയോട് വാസുദേവൻ നമ്പൂതിരി (81) അന്തരിച്ചു. ഇന്നലെ രാത്രി പൂജപ്പുര ചാടിയറയിലെ നെല്ലിയോടു മനയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. മൃതദേഹം രാത്രി മലപ്പുറം വണ്ടൂരിലേക്കു കൊണ്ടുപോയി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ്.
എറണാകുളം ചേരാനല്ലൂരിൽ നെല്ലിയോട് മനയിൽ വിഷ്ണു നമ്പൂതിരിയുടെയും പാർവതി അന്തർജനത്തിന്റെയും മകനായി 1940 ഫെബ്രുവരി 5നാണു ജനനം. പിൽക്കാലത്തു വണ്ടൂരിലേക്കു താമസം മാറ്റി. കോട്ടയ്ക്കൽ പിഎസ്‌വി നാട്യസംഘത്തിൽ ഗുരു വാഴേങ്കട കുഞ്ചുനായരുടെ കീഴിലും പിന്നീട് കലാമണ്ഡലത്തിലും കഥകളി അഭ്യസിച്ചു. ചുവന്നതാടി, വട്ടമുടി, പെൺകരി വേഷങ്ങളുടെ അവതരണത്തിൽ മികവു പുലർത്തി. 1975 മുതൽ 95 വരെ തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിലും ജവാഹർ ബാലഭവനിലും കഥകളി അധ്യാപകനായിരുന്നു.
ശ്രീരാമോദന്തം, ശ്രീകൃഷ്ണവിലാസം, നാരായണീയം തുടങ്ങിയവയുടെ തർജമയും രാസക്രീഡ എന്ന ആട്ടക്കഥയും സംസ്കൃതത്തിൽ ഗായത്രി രാമായണവും താടി വേഷങ്ങളെക്കുറിച്ച് ‘ആഡേപതാണ്ഡവം’ എന്ന കൃതിയും രചിച്ചു. കുഞ്ചുനായർ സ്മാരക കലാവിഹാർ എന്ന സ്ഥാപനം തുടങ്ങി കഥകളി അഭ്യസിപ്പിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി പുരസ്കാരങ്ങളും കേരള സർക്കാരിന്റെ കഥകളി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. സംഗീതനാടക അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. ഭാര്യ: അങ്കമാലി നായത്തോട് പറവട്ടത്തുമനയിലെ ശ്രീദേവി അന്തർജനം. മക്കൾ: കഥകളി നടൻ നെല്ലിയോട് വിഷ്ണു നമ്പൂതിരി, മായാദേവി (അധ്യാപിക). മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.