ഖത്തറിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഉണ്ടായിട്ടുള്ള വൻ വർധന പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു. കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് ദോഹയിലേക്ക് യാത്ര ചെയ്യുന്നതിന് സാധാരണ ടിക്കറ്റ് നിരക്കിനെ അപേക്ഷിച്ച് മൂന്നിരട്ടിയിലേറെയാണ് വർധന.
ഖത്തറിലേക്ക് യാത്ര ചെയ്യുന്നതിന് കൂടുതൽ ഇളവുകൾ നിലവിൽ വന്നതോടെ യാത്രക്കാരുടെ എണ്ണം കൂടിയതാണ് ടിക്കറ്റ് നിരക്കിൽ വലിയ വർധന ഉണ്ടാകാൻ കാരണം.
ഓൺ അറൈവൽ, സന്ദർശക വീസകൾ വഴിയുള്ള യാത്രക്കാരും ഏറെയാണ്. മാത്രമല്ല, യാത്രക്കാരുടെ തള്ളിക്കയറ്റം മൂലം സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരും ദിവസങ്ങളിൽ, ഉയർന്ന നിരക്കിൽ പോലും ടിക്കറ്റ് ലഭ്യമല്ലാത്ത അവസ്ഥയാണ്.
ഇന്ത്യയിൽ നിന്ന് നേരിട്ട് യാത്രാ വിലക്കുള്ള സൗദി അറേബ്യ, യുഎഇ, ഒമാൻ എന്നിവടങ്ങളിലേക്കുള്ള പ്രവാസികൾ അടക്കമുള്ള യാത്രക്കാർ വലിയ തോതിൽ ഖത്തറിലേക്ക് പോകുന്നുണ്ട്.
ഖത്തറിൽ 14 ദിവസം തങ്ങിയശേഷം ഇവർക്ക് ഈ രാജ്യങ്ങളിലേക്ക് പോകാനാകും. കൂടാതെ അർമേനിയ വഴിയും പ്രവാസികൾ ഈ രാജ്യങ്ങളിലേക്ക് എത്തുന്നുണ്ട്.
നെടുമ്പാശേരിയിൽനിന്ന് ഖത്തർ വഴി യാത്ര തിരിച്ച ആദ്യസംഘം കഴിഞ്ഞ ദിവസം സൗദിയിലെത്തി. നിലവിൽ ഖത്തർ എയർവേസ്, എയർ ഇന്ത്യ, ഇൻഡിഗോ എയർലൈൻസുകളാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളിൽ നിന്ന് ദോഹയിലേക്ക് സർവീസ് നടത്തുന്നത്.
സാധാരണ കൊച്ചി – ദോഹ വിമാന ടിക്കറ്റിന് 9000 രൂപ മുതൽ 14000 രൂപ വരെയാണ് നിരക്ക്. ഇത് 28000 രൂപ മുതൽ 38000 രൂപ വരെയായാണ് വർധിച്ചിരിക്കുന്നത്. ഓഗസ്റ്റ് 24 ന് ദോഹയിലേക്കുള്ള യാത്രയ്ക്ക് ഇൻഡിഗോയിൽ 28200 രൂപയും എയർ ഇന്ത്യയിൽ 30000 രൂപയുമാണ് നിരക്ക്.
യാത്ര അടുത്ത ദിവസങ്ങളിലാണെങ്കിൽ അതനുസരിച്ച് നിരക്കും കൂടുകയാണ് ചെയ്യുന്നത്. ഖത്തറിലേക്കുള്ള യാത്രക്കാരുടെ ബാഹുല്യം കണക്കിലെടുത്ത് ഈ മാസം ആദ്യവാരം മുതൽ ആഴ്ചയിൽ രണ്ട് അധിക സർവീസുകൾ കൂടി എയർ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വിമാനങ്ങളുടെ ടിക്കറ്റ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.