ഇരിട്ടി : കാട്ടാനകൾ കുത്തിയിട്ട് നശിപ്പിച്ച വാഴകളും കുലകളുമായി ആറളം വൈൽഡ് ലൈഫ് വാർഡൻ കാര്യാലയത്തിന് മുന്നിൽ യുവകർഷകനും തൊഴിലാളികളും കുത്തിയിരുപ്പ് സമരം നടത്തി. പാലപ്പുഴ കൂടലാട്ടെ കർഷകൻ അബ്ദുൾ സാദത്തും തൊഴിലാളികളുമാണ് ആറളം വൈൽഡ് ലൈഫ് വാർഡൻ ഓഫീസിന് മുന്നിൽ കാട്ടാന കുത്തിയിട്ട വാഴക്കൂലയും തീറ്റപുല്ലിന്റെ തണ്ടുമായാണ് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത് .
ആറുമാസത്തിനിടയിൽ 30തോളം തവണ കാട്ടാന കൃഷിയിടത്തിൽ എത്തി നാശം വരുത്തിയാതായി സാദത്ത് പറയുന്നു . നാലു ലക്ഷത്തോളം രൂപയുടെ നാശം ഉണ്ടായതായാണ് കണക്ക്. അബ്ദുൾ സാദത്തും അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ പണിയെടുത്ത് ഉപജീവനം തേടുന്ന അഞ്ച് സ്ത്രീ തൊഴിലാളികളുമാണ് മണിക്കൂറുകളോളം കുത്തിയിരുന്നത്. രണ്ട് ഏക്കറോളം സ്ഥലത്തെ തീറ്റപ്പുൽ മുഴുവൻ ആനകൾ നശിപ്പിച്ചു കഴിഞ്ഞു .
ഇരിട്ടി എസ് ഐ ജോസഫിന്റെ നേതൃത്വത്തിൽ പോലീസ് ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്‌നയുമായി സംസാരിച്ചു. സാദത്തിന് നേരത്തെ വനം വകുപ്പ് നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പു നൽകി. സാദത്തിന്റെ പത്ത് ഏക്കർ കൃഷിയിടത്തിൽ വനം വകുപ്പിന്റെ ചിലവിൽ പത്ത് സോളാർ ലൈറ്റുകൾ സ്ഥാപിക്കും. മേഖലയിൽ സ്ഥിരം വനം വകുപ്പ് ജീവനക്കാരെ നിയമിക്കാമെന്നും നാശം സംഭവിച്ച കൃഷിക്കുള്ള നഷ്ടപരിഹാരം പരാതി ലഭിക്കുന്ന മുറയ്ക്ക് അനുവദിക്കാമെന്നും സാദത്തിന് ഉറപ്പു ലഭിച്ചു. ഇതോടെയാണ് കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചത് .
ആറളം ഫാമിൽ തമ്പടിച്ചിരുന്ന കാട്ടാനകളാണ് പാലപ്പുഴ കടന്ന് സാദത്തിന്റെ കൃഷിയിടത്തിൽ എത്തുന്നത് . 3000 വാഴ നട്ടതിൽ 1000-ൽ അധികം വാഴയും കാട്ടാന നശിപ്പിച്ചു. ഒരു മാസം ആഞ്ചും ആറും തവണയാണ് ആനക്കൂട്ടം എത്തുന്നത്. ആറുമാസത്തിനിടയിൽ 30തോളം തവണ ആനയെത്തിയാണ് നാശം വരുത്തിയത്. നാലു ലക്ഷത്തോളം രൂപ ഇതിലൂടെ നഷ്ടപ്പെട്ടു. നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകാഞ്ഞതിനെ തുടർന്നാണ് സാദത്ത് സമരത്തിനിറങ്ങിയത്.