തലശേരി: വിദേശത്തുനിന്ന് ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യാൻ റബർ കമ്പനികൾ നടത്തുന്ന ശ്രമത്തെ കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അപലപിച്ചു. പത്തു വർഷത്തോളമായി റബറിന്റെ വില കുത്തനേ ഇടിഞ്ഞു. റബർകർഷകർ ദുരിതമനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ വീണ്ടും റബറിന്റെ വില ഇടിയുവാൻ കാരണമാകുന്ന ചിരട്ടപ്പാൽ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ അനുമതി നൽകരുതെന്നും യോഗം അഭ്യർഥിച്ചു.
റബർകർഷകരെ സഹായിക്കാൻ റബറിന്റെ തറവില 250 രൂപയായി വർധിപ്പിച്ച് വിലസ്ഥിരതാഫണ്ട് ഏർപ്പെടുത്തണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
അതിരൂപത ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ടോണി ജോസഫ് പുഞ്ചക്കുന്നേൽ അധ്യക്ഷത വഹിച്ചു.
ബേബി നെട്ടനാനി, ചാക്കോച്ചൻ കാരാമയിൽ, ബെന്നി പുതിയാംപുറം, ഫിലിപ്പ് വെളിയത്ത്, ബിനോയ് തോമസ്, ജോർജ് വടകര, പീയൂസ് പറയിടം, സിസിലി പുഷ്പക്കുന്നേൽ, ഷീജ സെബാസ്റ്റ്യൻ, ഡേവിസ് ആലങ്ങാടൻ, സുരേഷ് ജോർജ്, വർഗീസ് പള്ളിച്ചിറ, അൽഫോൻസ് കളപ്പുര, ഏബ്രഹാം ഈറ്റക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.