ലൈഫ്മിഷൻ പദ്ധതിയിൽ അപേക്ഷ നൽകിയ 9 ലക്ഷത്തോളം പേരിൽ നിന്ന് അർഹരെ കണ്ടെത്തുന്നതു ശ്രമകരമായതിനാൽ, സർക്കാർ നടത്തുന്ന അതിദാരിദ്ര്യ സർവേ അടിസ്ഥാനമാക്കി വീടുകൾ അനുവദിക്കാൻ ആലോചന. നാലര മാസം കൊണ്ടു പൂർത്തിയാക്കുന്ന സർവേയിലൂടെ ഏറ്റവും മുൻഗണന വേണ്ടവരെ കണ്ടെത്താൻ കഴിയുമെന്നാണു കരുതുന്നത്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി അപേക്ഷ സ്വീകരിച്ചപ്പോൾ വീടില്ലാത്ത 6,24,659 പേരും വീടും സ്ഥലവും ഇല്ലാത്ത 2,70,247 പേരും സമർപ്പിച്ചിരുന്നു. അർഹരായവരുടെ അന്തിമപട്ടിക മേയ് 31നു പുറത്തിറക്കുന്ന രീതിയിൽ പ്രവർത്തന കലണ്ടറും സർക്കാർ പുറത്തിറക്കി. പക്ഷേ, തിരഞ്ഞെടുപ്പിനിടെ നടപടികൾ മുടങ്ങി. പിന്നീട് കലണ്ടർ പുതുക്കിയില്ല.
അർഹതയില്ലാത്ത അപേക്ഷകളുടെ രേഖ പരിശോധന, ഫീൽഡ് പരിശോധന, അപ്പീൽ സ്വീകരിക്കൽ തുടങ്ങിയ നടപടികൾ നടത്തുമ്പോൾ പദ്ധതി വീണ്ടും വൈകും. ഇത് ഒഴിവാക്കാനാണു സർവേഫലം വിനിയോഗിക്കാൻ ആലോചിക്കുന്നത്.
കോവിഡ് പ്രതിസന്ധിയുടെ സമയത്തു ഭീമമായ തുക ലൈഫ് മിഷനു വേണ്ടി കണ്ടെത്തേണ്ടി വരുന്നതു സർക്കാരിനു മുന്നിലുള്ള വെല്ലുവിളിയാണ്. ഒരു വീടിനു 4 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഒരു വർഷം ഒരു ലക്ഷം വീടുകൾ അനുവദിക്കണമെങ്കിൽ 4000 കോടി രൂപയെങ്കിലും കണ്ടെത്തേണ്ടി വരും.