കണ്ണൂർ: കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലെത്തുന്നവർക്ക് ഇനി ആനവണ്ടിയിലിരുന്ന് ചായ കുടിക്കാം. മിൽമയുമായി സഹകരിച്ച് നിർമിച്ച ഫുഡ് ട്രക്ക് ഭക്ഷണശാല ഇവിടെ ഒരുങ്ങിക്കഴിഞ്ഞു. കാലപ്പഴക്കം വന്ന ആനവണ്ടിയെ ലഘുഭക്ഷണശാലയാക്കി മാറ്റിയിരിക്കുന്നത്. കണ്ണൂർ ഡിപ്പോയുടെ പ്രധാന റോഡിൽനിന്നുള്ള കവാടത്തിനു സമീപമാണ് ഈ ലഘുഭക്ഷണശാല. ഐസ്ക്രീമടക്കമുള്ള മില്‍മ ഉത്പന്നങ്ങളാണ് ഇവിടെ ലഭിക്കുക. ഇരുന്നു കഴിക്കാന്‍ ബസിന്റെ ഉള്‍വശം ഹോട്ടല്‍ മാതൃകയിലാക്കി സൗകര്യമൊരുക്കിയിട്ടുണ്ട്. എട്ടുപേർക്ക് ഒരേസമയത്ത് ഇരുന്ന് കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 18ന് മന്ത്രി എം.വി. ഗോവിന്ദൻ ഫുഡ് ട്രക്ക് ഉദ്ഘാടനം ചെയ്യും. മേയർ ടി.ഒ. മോഹനൻ താക്കോൽ ദാനം നിർവഹിക്കും. കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ആദ്യ വില്പന നടത്തും.
കണ്ണൂര്‍ മില്‍മ എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷൻ കെഎസ്ആര്‍ടിസിയില്‍നിന്നു ബസ് വാടകയ്ക്കെടുത്താണ് ഹോട്ടല്‍ നടത്തുന്നത്. ബസ് നിര്‍ത്തിയിടാനുള്ള സ്ഥലവും കെഎസ്ആര്‍ടിസിയാണ് നൽകിയത്. വര്‍ഷത്തില്‍ രണ്ടു ലക്ഷം രൂപയാണ് സെക്യൂരിറ്റിയായി മില്‍മ കെഎസ്ആര്‍ടിസിക്കു നൽകേണ്ടത്. ഏകദേശം മൂന്നു ലക്ഷം രൂപയോളം ചെലവിലാണ് കെഎസ്ആർടിസി ബസ് ഫുഡ് ട്രക്കായി മാറ്റിയത്. മില്‍മയുമായി ചേര്‍ന്നുള്ള ആദ്യ ഫുഡ് ട്രക്ക് തിരുവനന്തപുരത്താണ് സ്ഥാപിച്ചിരിക്കുന്നത്.
കേരളത്തില്‍ വഴിയോര തട്ടുകടകള്‍ വ്യാപകമാണെങ്കിലും അവിടങ്ങളില്‍ ലഭിക്കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും വ്യാപകമായ പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. വിദേശരാജ്യങ്ങളിലെപ്പോലെ രൂപമാറ്റം വരുത്തിയ ബസുകളിലെ ഭക്ഷണശാലകള്‍ക്ക് ഇക്കാരണത്താല്‍ തന്നെ കേരളത്തിലും നല്ല സാധ്യതയാണുള്ളത്. ഇത്തരം ഭക്ഷണശാലകളെ ഓണ്‍ലൈന്‍ ശൃംഖലകളുമായി ബന്ധപ്പെടുത്താനും സര്‍ക്കാരിന് പദ്ധതിയുണ്ട്.
previous post