കണ്ണൂര്‍: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സപ്പോര്‍ട്ടിംഗ് സ്കോളര്‍ഷിപ്പെന്ന പേരില്‍ ധനസഹായം നല്‍കുന്നതായുള്ള വ്യാജ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി കേരള പോലീസ്. ഇല്ലാത്ത സ്കോളർഷിപ്പിന്റെ പേരില്‍ നിരവധി പേരാണ് കബളിപ്പിക്കപ്പെട്ടതെന്നും വ്യാജ സന്ദേശങ്ങളുടെ നിജസ്ഥിതി അറിയാതെ അക്ഷയ കേന്ദ്രങ്ങളിലേക്ക് ആളുകള്‍ എത്തുകയാണെന്നും കേരള പോലീസ് ഫേസ് ബുക്ക് പേജില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ മാത്രമേ വിശ്വസനീയമുയുള്ളതെന്നും വ്യാജ സന്ദേശങ്ങളിൽ അകപ്പെടരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.
കോവിഡ് സപ്പോര്‍ട്ടിംഗ് പദ്ധതി പ്രകാരം ഒന്നു മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ കേന്ദ്ര ധനസഹായം നല്‍കുമെന്നാണ് പ്രചരിക്കുന്ന സന്ദേശം. യാഥാര്‍ഥ്യമറിയാതെ അധ്യാപകരടക്കം സ്കൂള്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്. രജിസ്ട്രേഷനൊപ്പം ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പു സംഘങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഇങ്ങനെ നല്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും പോലീസ് മുന്നറിയിപ്പ് നൽകുന്നു