കണ്ണൂർ വിമാനത്താവളത്തിൽനിന്നും ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. മാലിന്യത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഒരു കോടി രൂപ വിലവരുന്ന സ്വർണമാണ് കണ്ടെത്തിയത്. കരിപ്പൂർ കേസ് അന്വേഷിക്കുന്ന സംഘത്തിനാണ് സ്വർണം എത്തുന്ന വിവരം ലഭിച്ചത്.
രണ്ടു കിലോയോളം സ്വർണമാണ് പിടികൂടിയത്. പുലർച്ചെ ഒന്നോടെ അബുദാബിയിൽനിന്ന് കണ്ണൂരിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ മാലിന്യങ്ങൾ നീക്കിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
കോവിഡ് കാരണം അബുദാബിയിൽനിന്ന് കണ്ണൂർ-കൊച്ചി സ്പെഷലായി സർവീസ് നടത്തിയതായിരുന്നു വിമാനം. കണ്ണൂരിൽ 33 യാത്രക്കാർ ഇറങ്ങിയശേഷം വിമാനത്തിലെ ശുചിമുറിയിലേതടക്കമുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് ട്രോളിയിലേക്ക് മാറ്റിയപ്പോഴാണ് സ്വർണം കണ്ടെത്തിയത്.
ടോയ്ലറ്റ് മാലിന്യത്തിൽനിന്ന് 2126 ഗ്രാം വരുന്ന പേസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെത്തിയെങ്കിലും വേർതിരിച്ചെടുത്തപ്പോൾ 1887 ഗ്രാം സ്വർണമാണ് ലഭിച്ചത്. രണ്ടു പ്ലാസ്റ്റിക് കവറിലായിരുന്നു സ്വർണമുണ്ടായിരുന്നത്. സ്വർണം കൊണ്ടുവന്ന യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. പിടികൂടിയ സ്വർണത്തിന് 99,85905 രൂപ വിലവരും.
കടത്തിക്കൊണ്ടുവന്ന സ്വർണം പിടികൂടുന്നതിനുമുമ്പ് ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്. മുമ്പും കണ്ണൂർ വിമാനത്താവളത്തിൽ വിമാനത്തിൽ ഉപേക്ഷിച്ചനിലയിൽ സ്വർണം കണ്ടെടുത്തിരുന്നു. അഞ്ചാം തവണയാണ് ഉപേക്ഷിച്ചനിലയിൽ സ്വർണം കണ്ടെത്തുന്നത്.