കണ്ണൂർ: കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനവും ചൊക്ലി പോലീസ് സ്റ്റേഷനും മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. മാങ്ങാട്ടുപറമ്പ് റൂറല്‍ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മന്ത്രി എം.വി. ഗോവിന്ദന് അധ്യക്ഷത വഹിച്ചു.
പ്രളയവും കോവിഡും ഉള്‍പ്പെടെയുള്ള ദുരന്തങ്ങളെ അതിജീവിക്കുന്നതില്‍ കേരള പോലീസിന്റെ സേവനം മാതൃകാപരമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള യുവതലമുറയാണ് ഇന്ന് പോലീസില്‍ ഏറെയും. അത് പോലീസ് സേനയുടെ കാര്യക്ഷമതയില്‍ പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
എം. വിജിന് എംഎല്‍എ, കണ്ണൂര്‍ ഡിഐജി കെ. സേതുരാമന്, റൂറല്‍ എസ്പി നവനീത് ശര്‍മ, ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
കെഎപി നാലാം ബറ്റാലിയനില്‍ പോലീസ് പരിശീലനത്തിനായി പുതുതായി നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനവും മന്ത്രി എം. വി. ഗോവിന്ദന് നിര്‍വഹിച്ചു.
മാങ്ങാട്ടുപറമ്പ് കണ്ണൂര്‍ സർവകലാശാല റോഡില്‍ നിര്‍മിച്ച കണ്ണൂര്‍ റൂറല്‍ പോലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷന് ബ്ലോക്കും സ്പെഷല്‍ ബ്രാഞ്ച്, ക്രൈം ബ്രാഞ്ച്, ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിമാരുടെ ഓഫീസുകളും ഒരു കോണ്‍ഫറന്‍സ് ഹാളുമാണ് നിലവില്‍ ഒരുക്കിയിരിക്കുന്നത്. തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിട്ടി, പേരാവൂര്‍ എന്നീ നാല് സബ് ഡിവിഷനുകളിലായി 19 പോലീസ് സ്റ്റേഷന് പ്രദേശങ്ങളാണ് റൂറല്‍ എസ്പിയുടെ കീഴില്‍ വരുന്നത്.
ചൊക്ലി പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആർ. ഇളങ്കോ, കെ.പി. മോഹനന് എംഎൽഎ, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ ഇ. വിജയന്, പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ശ്രീനില ശ്രീജിത്ത്, ചൊക്ലി പഞ്ചായത്ത് മെംബര്‍ ഉഷ, അഡീഷണൽ ഡിസിപി ഹരിഷ്ചന്ദ്രനായിക്, തലശേരി എസിപി വി. സുരേഷ് , കെ.സി. സുഭാഷ് ബാബു, പ്രജീഷ്, ടി. ഷംസുദീന്‍ തുടങ്ങിയവർ പങ്കെടുത്തു.