എസ്.എസ്.എൽ.സി പരീക്ഷയുടെ ഫലപ്രഖ്യാപനം അടുത്ത മാസം ആദ്യം ഉണ്ടായേക്കും. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും ജീവനക്കാർക്ക് പരീക്ഷാഭവനിൽ സുഗമമായി എത്തിച്ചേർന്ന് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകാനും സാധിച്ചാൽ ജൂലൈ പത്തിനകം ഫലപ്രഖ്യാപനം സാധ്യമാകുമെന്നാണ് അധികൃതർ കണക്കു കൂട്ടുന്നത്.
കോവിഡ് രണ്ടാം തരംഗത്തിലെ വ്യാപനവും അത് തടയുന്നതിനായുള്ള ലോക്ക് ഡൗണും കാരണം മെയ് മാസം ആരംഭിക്കാൻ ആലോചിച്ച പരീക്ഷാ മൂല്യനിർണയം ജൂണിലേക്ക് മാറ്റി. ജൂണിലും സംസ്ഥാനമൊട്ടാകെ ലോക്ക്ഡൗണിലായിരിക്കുമ്പോൾ തന്നെയാണ് മൂല്യനിർണയവും ആരംഭിച്ചത്. പരിമിതകൾക്കകത്ത് നിന്ന് പ്രായോഗികമായ രീതികളിലൂടെയാണ് ക്യാമ്പുകളുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്.
ഈ മാസം ഏഴിന് ആരംഭിച്ച പത്താം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയം ജൂൺ 25 വരെയാണ് തീരുമാനിച്ചിട്ടുള്ളത്. എസ് എസ് എൽ സി മൂല്യനിർണയത്തിനായി 70 ക്യാമ്പുകളിലായി 12,512 അദ്ധ്യാപകരെയും ടി.എച്ച്.എസ്.എൽ.സി പരീക്ഷയുടെ മൂല്യനിർണയത്തിനായി രണ്ട് ക്യാമ്പുകളിലായി 92 അദ്ധ്യാപകരെയുമാണ് നിയോഗിച്ചിട്ടുള്ളത്.
എസ് എസ് എൽ സി മൂല്യനിർണയ ക്യാമ്പിലെത്താൻ അധ്യാപകർക്ക് വേണ്ടി കെ എസ് ആർ ടി സി പ്രത്യേക ഗതാഗത സൗകര്യമൊരുക്കിയിരുന്നു. ഗതാഗത സൗകര്യം ഒരുക്കിയതിന് പുറമെ അധ്യാപകർക്ക് സെന്ററുകൾ മാറുന്നതിനുള്ള അനുമതിയും നൽകിയിരുന്നു. ഇതിനാൽ ഏതാണ്ട് എല്ലാ അധ്യാപകർക്കും മൂല്യനിർണയത്തിന് എത്തുന്നതിന് സാധിച്ചു.
മൂല്യനിർണയം 25 ന് തന്നെ തീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അങ്ങനെ വന്നാൽ മറ്റ് പ്രവർത്തനങ്ങളൊക്കെ നടത്തി പത്തിനകം ഫലം പ്രഖ്യാപിക്കാനാകും എന്നാണ് വിദ്യാഭ്യാസവകുപ്പുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ കരുതുന്നത്. ഓണ്‍ലൈന്‍ ആയിട്ടാവും എസ് എസ് എൽ സി പരീക്ഷാഫലം അറിയാന്‍ കഴിയുക. keralaresults.nic.in എന്ന വെബ്സൈറ്റ് വഴി ലോഗിന്‍ ചെയ്‌താല്‍ ഫലം അറിയാം.
ഈ മാസം ആദ്യം ആരംഭിച്ച പ്ലസ് ടു മൂല്യനിർണയവും തുടരുകയാണ് പ്ലസ്ടു മൂല്യനിർണയ ക്യാമ്പ് ഈ മാസം 19 വരെയാണ് നടക്കുക.