പേരാവൂർ: കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി എട്ടാം വാർഡിൽ 27-ാം മൈലിലുള്ള ശ്രീലക്ഷ്മി സ്റ്റോൺ ക്രഷറിൽ നിന്നുള്ള മാലിന്യം നീർച്ചാലുകളിലൂടെയും മറ്റും ജനവാസകേന്ദ്രത്തിലേക്ക് ഒഴുക്കി വിടുന്നത് കാരണം കുടിവെള്ളം മലിനമാകുന്നതായി പരാതി. മലമുകളിൽ നിന്ന് കാഞ്ഞിരപ്പുഴയിലേക്ക് ഒഴുകിയെത്തുന്ന നീർച്ചാലിൽ ക്രഷറിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുക്കി വിടുന്നുണ്ടെന്നാണ് പ്രദേശവാസികളുടെ പരാതി. ഇത് സംബന്ധിച്ച് പ്രദേശവാസികൾ കണിച്ചാർ പഞ്ചായത്തധികൃതർക്ക്പരാതി നല്കി.
മലമുകളിൽ നിന്നുള്ള നീർച്ചാലിൽ നിന്ന് പൈപ്പുകൾ ഇട്ടാണ് വെള്ളറ, നെല്ലാനിക്കൽ പ്രദേശങ്ങളിലെ നൂറുകണക്കിന് ആദിവാസികൾ കുടിവെള്ളം ശേഖരിക്കുന്നത്. ക്രഷർ മാലിന്യം വെള്ളത്തിൽ കലർന്നതോടെ ഇവരുടെ കുടിവെള്ളം നിലച്ച നിലയിലാണ്. കാഞ്ഞിരപ്പുഴയിലേക്ക് എത്തുന്ന നീർച്ചാലുകളിൽ ക്രഷർ മാലിന്യം ഒഴുകിയെത്തുന്നത് പൂളക്കുറ്റി, നെടുംപുറംചാൽ പ്രദേശത്തെ കർഷകർക്കും ദുരിതമാവുന്നുണ്ട്.
കരിങ്കൽ മണൽ കഴുകുന്ന വെള്ളം സംഭരിക്കാൻ ക്രഷറിനുള്ളിൽ നിർമ്മിച്ച കൂറ്റൻ സംഭരണികളിൽ നിന്നുള്ള മാലിന്യമാണ് ജനവാസകേന്ദ്രത്തിലേക്ക് ഒഴുക്കിവിടുന്നത്. മലമുകളിൽ നിന്നുള്ള നീർച്ചാലുകളെ മണ്ണിട്ട് തടഞ്ഞ് പൈപ്പുകൾ സ്ഥാപിച്ചതായും നാട്ടുകാർ പരാതിപ്പെട്ടു. വർഷങ്ങളായി ഇത് തുടരുന്നതായും മഴക്കാലത്ത് ജനജീവിതം ദുസ്സഹമായിട്ടും ബന്ധപ്പെട്ട പഞ്ചായത്തധികൃതർ ഇക്കാലമത്രയും തങ്ങളെ അവഗണിക്കുകയാണെന്നും പ്രദേശവാസികൾ പറഞ്ഞു.
അതേസമയം, പരാതി ലഭിച്ചതായും സംഭവസ്ഥലം ഇന്ന് തന്നെ സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ പറഞ്ഞു.