കടലാക്രമണം മൂലമുള്ള പ്രശ്നങ്ങൾ അടുത്ത അഞ്ചു വർഷംകൊണ്ടു ശാശ്വതമായി പരിഹരിക്കാനുള്ള പദ്ധതികൾക്കു സർക്കാർ തുടക്കം കുറിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കേരളത്തിന്റെ തീരമാകെ സംരക്ഷിക്കുന്നതിനുള്ള പദ്ധതിയാകും നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, കഴിഞ്ഞ അഞ്ചു വർഷം തീരമേഖലയെ സംരക്ഷിക്കാൻ എന്തു പദ്ധതിയാണു സർക്കാർ നടപ്പാക്കിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. കാലവർഷമെത്തും മുൻപുതന്നെ തീരമാകെ ഭീതിയുടെയും ആശങ്കയുടെയും നിഴലിൽ നിൽക്കുന്പോൾ കഴിഞ്ഞ അഞ്ചു വർഷത്തിനകം കടലാക്രമണം തടയാൻ ഒരു വിശദ പഠന റിപ്പോർട്ട് പോലും സർക്കാർ തയാറാ ക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. തീരദേശ മേഖലയോടു സർക്കാർ കാട്ടുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. വി.ഡി. സതീശൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഇറങ്ങിപ്പോക്കായിരുന്നു അത്.