ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം യാസ് ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ രാവിലെയോടെ ന്യൂനമർദം അതിതീവ്രമായി മാറിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചിരുന്നു. ന്യൂനമർദത്തിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. എന്നാൽ, അതിന്റെ സ്വാധീനത്തിൽ കേരളത്തിൽ ബുധനാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ബുധനാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്തു മത്സ്യബന്ധനത്തിനു തടസമില്ല. എന്നാൽ തെക്കുപടിഞ്ഞാറൻ അറബിക്കടലിലും മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ആന്ധ്ര തീരത്തും മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിലുള്ള കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ഈ ഭാഗങ്ങളിലേക്കു പോകരുതെന്ന് ദുരന്ത നിവാരണ അഥോറ്റിയും മുന്നറിയിപ്പു നൽകി.