പതിനഞ്ചാം കേരള നിയമസഭയുടെ ഈ മാസം 24നു തുടങ്ങുന്ന ആദ്യസമ്മേളനം ജൂണ്‍ 14 വരെ തുടർന്നേക്കും. ജൂണ്‍ നാലിന് രാവിലെ ഒൻപതിനു ധനമന്ത്രി കെ.എൻ. ബാലഗോപാൽ പുതുക്കിയ ബജറ്റ് അവതരിപ്പിക്കും. മൂന്നു ദിവസത്തെ ബജറ്റ് ചർച്ചയ്ക്കുശേഷം വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയുന്നതിനാണ് ആലോചന.
പിന്നീട് ഓഗസ്റ്റിൽ നിയമസഭ ചേർന്നു പൂർണ ബജറ്റ് പാസാക്കാനാണു നീക്കം. കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ സമ്മേളനം എത്രത്തോളം തുടരണമെന്ന കാര്യം കാര്യോപദേശക സമിതി ചേർന്നു തീരുമാനിക്കും.
സമ്മേളനം തുടങ്ങുന്ന 24ന് നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കും. പ്രോടെം സ്പീക്കറായി കുന്ദമംഗലത്തു നിന്നുള്ള അംഗം പി.ടി.എ. റഹിം ഇന്നലെ ഗവർണർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.
പ്രോടെം സ്പീക്കറാണു നിയുക്ത എംഎൽഎമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. 25നാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. എം.ബി. രാജേഷാണ് സിപിഎമ്മിന്റെ സ്പീക്കർ സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥിയെ നിർത്തിയാൽ മത്സരമുണ്ടാകും.
സർക്കാരിന്റെ നയപ്രഖ്യാപനം 28നു നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ നന്ദിപ്രമേയ ചർച്ച. നയപ്രഖ്യാപനത്തിന്റെ കരടു തയാറാക്കാനായി ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു.