അഞ്ചുവർഷം കൊണ്ട് മാലിന്യ രഹിത കേരളം യാഥാർഥ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സർവീസിലെ ഒഴിവുകൾ പൂർണമായും സമയബന്ധിതമായും റിപ്പോർട്ട് ചെയ്യുമെന്ന് ഉറപ്പുവരുത്തുമെന്നും പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് രൂപീകരിക്കും. മന്ത്രിസഭാ തീരുമാനങ്ങൾക്കു പുറമേ അടുത്ത അഞ്ചു വർഷം നടപ്പാക്കുന്ന പദ്ധതികൾ വിശദീകരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്..
* കൃഷി, അനുബന്ധമേഖലകൾ, നൂതനവ്യവസായം, അടിസ്ഥാന സൗകര്യ വികസനം, വരുമാനോത്പാദന സേവനങ്ങൾ എന്നിവയെ മെച്ചപ്പെടുത്തും.
* ഉന്നതവിദ്യാഭ്യാസം നവീകരിക്കാനും വളർത്താനും പ്രത്യേക നയം.
* അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ ജീവിത നിലവാരം വികസിത രാഷ്ട്രങ്ങൾക്കു സമാനമാക്കും.
* അഞ്ചു വർഷം കൊണ്ട് നെല്ലിന്റെയും പച്ചക്കറിയുടെയും ഉത്പാദനം ഇരട്ടിയാക്കും.നാളികേരത്തിന്റെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും സംസ്കരണത്തിന് വ്യവസായ ശാലകളുടെ ശ്രേണി.
* റബറിന്റെയും മറ്റും മൂല്യവർധനയ്ക്ക് പോളിമർ സയൻസ് ആൻഡ് ടെക്നോളജി അടിസ്ഥാനമാക്കി മികവിന്റെ കേന്ദ്രം.
* മഴവെള്ളം കടലിലേക്ക് ഒഴുക്കിക്കളയാതെ സംഭരിക്കാൻ വലിയ ജലസംഭരണികൾ.
* കൃഷിഭവനുകളെ സ്മാർട് കൃഷി ഭവനുകളാക്കും.കൃഷിക്കാർക്ക് ലഭിക്കുന്ന അനുബന്ധ സേവനങ്ങളുടെ നിലവാരം ഉയർത്തും.
* സംസ്ഥാനത്തെ മുഴുവൻ ഭൂരേഖകളുടെയും സമകാലിക വിവരങ്ങൾ ചേർക്കാൻ സമയബന്ധിത പദ്ധതി.
* 2025ഓടെ പാലുത്പാദനത്തിൽ സ്വയം പര്യാപ്തത. മാംസം, മുട്ട എന്നിവയുടെ ഉത്പാദനം വർധിപ്പിക്കും.പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കും.
* ഹാർഡ് വേർ മേഖലയിലെ നിക്ഷേപം വർധിപ്പിക്കും.
* കാരാപ്പുഴ, ബാണാസുര സാഗർ, പഴശി, ഇടമലയാർ പദ്ധതികൾ 2023-24 ഓടെ പൂർണമാക്കും.