ഒന്നാം പിണറായി സർക്കാരിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയ്ക്ക് രണ്ടാം ടേമിൽ മന്ത്രിസ്ഥാനമില്ലെന്ന് ഉറപ്പായി. പുതുമുഖങ്ങൾ മാത്രം മന്ത്രിസഭയിൽ മതിയെന്ന സിപിഎം തീരുമാനമാണ് ഷൈലജയ്ക്ക് തിരിച്ചടിയായത്. ഒരാൾക്ക് മാത്രമായി ഇളവ് നൽകേണ്ടെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു.
സംസ്ഥാന കമ്മിറ്റിയിൽ കോടിയേരി ബാലകൃഷ്ണനാണ് കഴിഞ്ഞ മന്ത്രിസഭയിലെ ആരും വേണ്ടെന്ന തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ ഏഴ് അംഗങ്ങൾ ഷൈലജയ്ക്ക് ഒരവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടങ്കിലും ഭൂരിപക്ഷം പേരും പുതുമുഖങ്ങൾ എന്ന കോടിയേരിയുടെ നിലപാടിന് ഒപ്പം നിൽക്കുകയായിരുന്നു. മുതിർന്ന നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം.വി.ജയരാജൻ ഷൈലജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതും ശ്രദ്ധേയമായി.
മാത്രമല്ല തോമസ് ഐസക്, ജി.സുധാകരൻ, ഇ.പി.ജയരാജൻ, എ.കെ.ബാലൻ തുടങ്ങി പ്രമുഖരെയെല്ലാം മാറ്റിനിർത്തി മത്സരരംഗത്തിറങ്ങിയ പാർട്ടിക്ക് വലിയ ജനപിന്തുണ ലഭിച്ചെന്നും പാർട്ടി വിലയിരുത്തി.