കൊട്ടിയൂര്‍: കൊട്ടിയൂര്‍: കോവിഡ് ഭയന്ന് വനത്തിലേക്കു പലായനം ചെയ്ത ആദിവാസികളെ കണ്ടെത്തി തിരികെയെത്തിച്ചു. പഞ്ചായത്ത് അധികൃതരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനൊടുവിൽ ഇവരെ കണ്ടെത്തിയത്.
കൊട്ടിയൂർ പഞ്ചായത്തിലെ മേലെ പാല്‍ച്ചുരം ആദിവാസി കോളനിയിലെ ഇരുപത്തഞ്ചിലധികം കുടുംബങ്ങളാണു കോവിഡിനെ പേടിച്ച് വനത്തില്‍ അഭയം തേടിയത്. വ്യാഴാഴ്ചയാണ് ഗര്‍ഭിണികളും കുട്ടികളും അടക്കമുള്ള 57 പേർ കോളനി വിട്ട് വനത്തിലേക്കു പോയത്.
കോളനിയിൽ താമസക്കാരനായ ആറളം ഫാമിൽ ജോലി ചെയ്യുന്ന ഒരാള്‍ കോവിഡ് ബാധിച്ച് തലശേരിയില്‍ ചികിത്സയിലാണെന്നും ചികിത്സ കഴിഞ്ഞ് മേലെ പാല്‍ച്ചുരം കോളനിയിലേക്കു വരുമെന്നും അറിഞ്ഞതിനെ തുടര്‍ന്നാണ് ആദിവാസി കുടുംബങ്ങള്‍ വനത്തിലേക്കു പോയതെന്ന് കോളനിവാസികള്‍ പറയുന്നു.
കോളനിയിലെ നാലു കുടുംബങ്ങള്‍ ഒഴികെ എല്ലാവരും വനത്തില്‍ അഭയം തേടി. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് കുടിൽ കെട്ടി താമസിക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്.