അടിയന്തിരഘട്ടങ്ങളിൽ പരാതി നൽകാൻ സ്ത്രീകൾക്ക് മാത്രമായി നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക കിയോസ്ക് സംവിധാനം ഏർപ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. കൊച്ചിയിൽ ഹൈക്കോടതി കെട്ടിടത്തിനു സമീപത്തായി മറൈൻ ഡ്രൈവിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. കൊച്ചി ഡെപ്യൂട്ടി കമ്മീഷണർക്കാണ് കിയോസ്ക് സ്ഥാപിക്കുന്നതിന്റെ ചുമതല.
തുടക്കത്തിൽ കൊച്ചിയിൽ നടപ്പിലാക്കുന്ന ഈ സംവിധാനം തിരുവനന്തപുരം, കൊല്ലം, തൃശൂർ, കോഴിക്കോട് , കണ്ണൂർ എന്നീ നഗരങ്ങളിലേയ്ക്ക് ഘട്ടംഘട്ടമായി വ്യാപിപ്പിക്കും. സ്ത്രീകൾക്ക് സുഗമമായി പരാതി നൽകാൻ ഈ സംവിധാനത്തിലൂടെ കഴിയും.
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ അടിയന്തരഘട്ടങ്ങളിൽ വ്യക്തികൾക്ക് പോലീസ് സ്റ്റേഷനിൽ നേരിട്ട് പോകാതെ തന്നെ പരാതി നൽകാൻ കഴിയുന്ന കിയോസ്ക് സംവിധാനം കൊച്ചി കടവന്ത്രയ്ക്കു സമീപം കഴിഞ്ഞ ദിവസം സ്ഥാപിച്ചിരുന്നു.
വീഡിയോ കോൾ സംവിധാനത്തിലൂടെ സ്പെഷൽ കണ്ട്രോൾ റൂമിലെ പോലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ച് പരാതി നൽകാൻ ഈ സംവിധാനത്തിലൂടെ കഴിയും. പരാതി ഓണ്‍ലൈനായി കേട്ടശേഷം ഉദ്യോഗസ്ഥർ ആവശ്യമായ നിർദേശങ്ങൾ പരാതിക്കാർക്ക് നൽകും. കിയോസ്ക് വഴി ലഭിക്കുന്ന പരാതികളിൻമേൽ അതതു പോലീസ് സ്റ്റേഷനുകളുടെ സഹായത്തോടെ പരിഹാരം കണ്ടെത്തും. കൂടാതെ അന്വേഷണ പുരോഗതി ഫോണ്‍ മുഖാന്തിരം പരാതിക്കാരെ യഥാസമയം അറിയിക്കുകയും ചെയ്യും.