മട്ടന്നൂർ: മട്ടന്നൂർ ഗവ. ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 24 കിടക്കകളുള്ള കോവിഡ് ആശുപത്രിയായി വ്യാഴാഴ്ച മുതലാണ് മട്ടന്നൂർ ഗവ. ആശുപത്രി പ്രവർത്തനമാരംഭിക്കുക. അഞ്ച് ഓക്സിജൻ കിടക്കകളും ഉണ്ടാകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും സജ്ജീകരിക്കും. കോവിഡ് ആശുപത്രിയാക്കി മാറ്റിയെങ്കിലും സ്പെഷ്യാലിറ്റി ഒപി സൗകര്യവും തുടരും.
കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിന്റെ ഭാഗമായി ഡോക്ടർമാർക്കും നഴുസുമാർക്കും മറ്റ് ജീവനക്കാർക്കും ആവശ്യമായ പരിശീലനം ഇന്നു മുതൽ നൽകും. ഇന്നലെ വൈകുന്നേരം ആശുപത്രി സന്ദർശിച്ച മന്ത്രി ആവശ്യമായ സൗകര്യങ്ങൾ സംബന്ധിച്ച് നിർദേശം നൽകി. ജനപ്രതിനിധികളെയും ആരോഗ്യപ്രവർത്തകരെയും പങ്കെടുപ്പിച്ച് യോഗം ചേർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്. കോവിഡ് ബാധിതർക്ക് എത്രയും പെട്ടെന്ന് ചികിത്സാ സൗകര്യം ഒരുക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. ഇതിന് ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെ എല്ലാ കാര്യങ്ങളും തയാറാണെന്നും കെ.കെ. ശൈലജ അറിയിച്ചു. നഗരസഭാ ചെയർമാൻ അനിതാ വേണു, വൈസ്ചെയർമാൻ പി. പുരുഷോത്തമൻ, ഡിപിഎം ഡോ. അനിൽകുമാർ, ഡെപ്യൂട്ടി ഡിഎംഒ എം.കെ. ഷാജ്, മെഡിക്കൽ ഓഫീസർ കെ. സുഷമ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ജാഗ്രതാസമിതി പ്രധാനം
മട്ടന്നൂർ: കോവിഡ്പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എല്ലാ ദിവസവും ജാഗ്രതാസമിതി ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തണമെന്ന് മന്ത്രി കെ.കെ. ശൈലജ. മട്ടന്നൂർ മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭാ ചെയർമാൻ, വൈസ്ചെയർമാൻ, മെഡിക്കൽ ഓഫീസർമാർ, ഡിവൈഎസ്പിമാർ, ലേബർ ഓഫീസർമാർ, തഹസിൽദാർമാർ, സിവിൽ സപ്ലൈസ് ഓഫീസർമാർ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തിയ ഓൺലൈൻ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളിലും സൈക്കോ സോഷ്യൽ കൗൺസലർമാരുടെ ഗ്രൂപ്പ് രൂപീകരിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഇവർക്ക് പരിശീലനം നൽകും. മണ്ഡലത്തിലെ എല്ലാ വാർഡുകളിലും പൾസ് ഓക്സിമീറ്റർ ലഭ്യമാണോ എന്ന് ഉറപ്പുവരുത്തണം. ഒരു വാർഡിൽ കുറഞ്ഞത് അഞ്ചെണ്ണമെങ്കിലും ഉണ്ടാകണം.പ്രാദേശികമായ സ്ക്വാഡ് വർക്ക് ശക്തമാക്കും. മെഡിക്കൽ ഓഫീസർമാർ സ്ക്വാഡ് അംഗങ്ങൾക്ക് പരിശീലനം നൽകും. കോവിഡ് പോസിറ്റീവായ രോഗി വീട്ടിൽ കഴിയുമ്പോൾ റൂം ഐസലേഷനിൽ കഴിയുകയാണെന്ന് ഉറപ്പുവരുത്തണം. കോവിഡ് ടെസ്റ്റിന് വിധേയരായവർ ഫലം വരുന്നതു വരെ ക്വാറന്റൈനിൽ കഴിയണം. ഇവർ പുറത്തിറങ്ങി നടക്കുന്നത് പൂർണമായും ഒഴിവാക്കണം.
മണ്ഡലത്തിലെ ആദിവാസി കോളനികളിൽ കോവിഡ് പരിശോധനക്ക് മൊബൈൽ പരിശോധനാ യൂണിറ്റ് ഏർപ്പെടുത്തും. ഒരുവീട്ടിലെ മുഴുവൻ പേരും കോവിഡ് ബാധിച്ചവരായാൽ ജനപ്രതിനിധി സാക്ഷ്യപത്രം നൽകിയാൽ അവർക്ക് സൗജന്യമായി ഭക്ഷ്യസാധനങ്ങൾ എത്തിച്ചു നൽകാൻ നടപടി സ്വീകരിക്കും.
അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ലേബർ ഓഫീസർമാരെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ നാരായണ നായിക്ക്, ഡിപിഎം അനിൽകുമാർ തുടങ്ങിയവരും യോഗത്തിൽ പ്രസംഗിച്ചു.