കേളകം: ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് കോവിഡ് രോഗികൾ വർധിക്കുന്നത് ആശങ്ക പരത്തുന്നു. പേരാവൂർ പഞ്ചായത്തിലെ മണത്തണ കോളനിയിലും കേളകം പഞ്ചായത്തിലെ പൂക്കുണ്ട് ആദിവാസി കോളനിയിലുമാണ് കോവിഡ് രോഗികൾ നിലവിൽ ഉള്ളത്. അടുത്തടുത്ത് താമസിക്കുന്ന ഇവർക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
കോളനിവാസികളായതുകൊണ്ട് രോഗികളുമായി സംബർക്കമുണ്ടാകാനും സാധ്യതയുണ്ട്. കോളനികളിൽ അധികൃതരുടെ ശ്രദ്ധ അടിയന്തരമായി വേണമെന്ന് നാട്ടുകാരുടെ ആവശ്യം. ഭക്ഷണ കിറ്റ് ഉൾപ്പെടെ കോളനികളിൽ വിതരണം ചെയ്യണമെന്നും ഇവർ പറയുന്നു.
അടിയന്തര നടപടി വേണം
ചെട്ടിയാംപറമ്പ്: കേളകം-ചെട്ടിയാംപറമ്പ് -പൂക്കുണ്ട് കോളനിയിലെ അന്തേവാസിക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് കോൺഗ്രസ് രണ്ടാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. കോളനിവാസികളെ അടിയന്തര ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാക്കുകയും രോഗികളായവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുകയും ചെയ്യണം.
കോളനിവാസികൾ സ്വയം നിരീക്ഷണത്തിലായതിനാൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യണം. 12 കുടുംബങ്ങളിലായി 60 ആളുകൾ താമസിക്കുന്ന ഇടമാണ്. ജാഗ്രതക്കുറവുണ്ടായാൽ രോഗം നിയന്ത്രിക്കാനാവില്ല. സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.