കണ്ണൂർ: ലോക്ക് ഡൗണിന്റെ രണ്ടാം ദിനത്തിൽ തെരുവിൽ അനാഥരായിരിക്കുന്നവർക്ക് ഉച്ചഭക്ഷണപ്പൊതിയുമായി ജില്ലാപഞ്ചായത്ത്. കോവിഡിന്റെ പശ്ചാത്തലത്തിൽ ആരും വിശന്നിരിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ജില്ലാപഞ്ചയത്ത് ഇത്തരമൊരു പ്രവർത്തനവുമായി മുന്നോട്ടുവന്നത്. കണ്ണൂർ നഗരത്തിലെ വിവിധയിടങ്ങിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കാണ് ഒരുനേരത്തെ ഭക്ഷണം നൽകുന്നത്.
ഭക്ഷണപ്പൊതി വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവഹിച്ചു. സ്റ്റേഡിയം, പഴയ ബസ്സ്റ്റാൻഡ്, ടൗൺ സ്ക്വയർ എന്നിവിടങ്ങളിലുള്ളവർക്കും ഭക്ഷണപ്പൊതി നൽകി. വെജിറ്റബിൾ ബിരിയാണിയാണ് എല്ലായിടത്തും നൽകിയത്. ഭക്ഷണം വാങ്ങുന്നവരുടെ കൈകൾ സാനിറ്റൈസ് ചെയ്താണ് പൊതി നൽകിയത്. വിവിധ സ്പോൺസർമാരെ കണ്ടെത്തി അവിടെനിന്ന് ഭക്ഷണം പാകം ചെയ്ത് ജില്ലാപഞ്ചായത്ത് അധികൃതർക്ക് എത്തിക്കുന്നതരത്തിലാണ് പ്രവർത്തനം മുന്നോട്ടുപോകുന്നത്. ലോക്ക് ഡൗൺ അവസാനിക്കുന്നതുവരെ ഭക്ഷണപ്പൊതി വിതരണം ചെയ്യുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. ലോക്ക് ഡൗണിന്റെ പേരിൽ നഗരത്തിൽ ആരും വിശന്നിരിക്കില്ലെന്നും ഒറ്റപ്പെട്ട് നഗരത്തിൽ കഴിയുന്ന അനാഥർക്കാണ് ഭക്ഷണം നൽകുന്നതെന്നും ദിവ്യ വ്യക്തമാക്കി. ഇന്നലെ ഡിവൈഎഫ്ഐ പുഴാതി മേഖല കമ്മിറ്റിയാണ് ഭക്ഷണം സ്പോൺസർ ചെയ്തത്. ഇന്ന് കണ്ണൂരിലെ ഒരു റസ്റ്റോറന്റ് ഭക്ഷണം എത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. രത്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. ബിജു, ഡിവൈഎഫ്ഐ പുഴാതി മേഖല സെക്രട്ടറി റിജേഷ്, ഐആർപിസി ജില്ലാ ചെയർമാൻ പി.എം. സാജിദ് തുടങ്ങിയവരും ഭക്ഷണ വിതരണത്തിൽ പങ്കെടുത്തു.