ജില്ലയിലെ കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പു വരുത്തുന്നതിന് കളക്ടറുടെ നിര്‍ദേശ പ്രകാരം നടപടിയാരംഭിച്ചു. വ്യവസായിക ആവശ്യങ്ങള്‍ക്കുളള ഓക്സിജന്‍ സിലിണ്ടറുകളുടെ എണ്ണം രേഖപ്പെടുത്തി മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി ഇവ പിടിച്ചെക്കാനും ഇവയുടെ വാള്‍വുകള്‍ മെഡിക്കല്‍ ആവശ്യത്തിന് പറ്റുന്നതാണെന്ന് ഉറപ്പു വരുത്തി ആവശ്യമായ ഘട്ടത്തില്‍ ഒക്സിജന്‍ നിറച്ച് ആശുപത്രികളില്‍ വിതരണം നടത്താനുമാണ് നിർദേശം.
ഇതിന്റെ അടിസ്ഥാനത്തില്‍ ധര്‍മശാലയില്‍ പ്രവര്‍ത്തിക്കുന്ന ബാല്‍ക്കോ എയര്‍ പ്രൊഡക്ട് എന്ന സ്ഥാപനത്തില്‍ ബുധനാഴ്ച ഉച്ചക്ക് ഒന്നോടെ നടത്തിയ പരിശോധനയില്‍ 39 വ്യാവസായിക ആവശ്യങ്ങള്‍ക്കുളള ഓക്സിജന്‍ സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഓക്സിജന്‍ നിറയ്ക്കാനായി എത്തിച്ച കണ്ണൂരിലെ രണ്ട് ഗ്യാസ് ഏജന്‍സികളുടെ സിലിണ്ടറുകളാണ് ഇവ. 7000 ലിറ്റര്‍ ശേഷിയുളള സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സിലിണ്ടറുകള്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഗോഡൗണിലേക്ക് മാറ്റി.
ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുളള പരിശോധനകള്‍ നടക്കുന്നുണ്ട്. പരിശോധനയില്‍ പിടിച്ചെടുക്കുന്ന സിലിണ്ടറുകള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ജില്ലയിലെ ഏക ഒാക്സിജന്‍ റീഫില്‍ കേന്ദ്രമായ ബാല്‍ക്കോ എയര്‍ പ്രൊഡക്ടസില്‍ എത്തിച്ച് ഒക്സിജന്‍ നിറച്ചാണ് വിതരണം ചെയ്യുക.
പരിശോധനക്ക് തളിപ്പറമ്പ് തഹസില്‍ദാര്‍ ഇ.എം. റെജി, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ എസ്.കെ. ഷമ്മി , ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. മനോഹരന്, അന്തൂര്‍ വില്ലേജ് ഓഫീസര്‍ ഹാജമുഈനുദീന്, പി.വി. വിനോദ് എന്നിവര്‍ നേതൃത്വം നല്കി.