ഇരിട്ടി: കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ മലഞ്ചരക്ക് കടകള്‍ അടച്ചിട്ടതോടെ ഉത്പന്നങ്ങൾ വിൽക്കാൻ വഴിയില്ലാതെ കര്‍ഷകര്‍ ദുരിതത്തില്‍. കോവിഡ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ ജനങ്ങളുടെ സാമ്പത്തികനില താളം തെറ്റിച്ചിരിക്കുകയാണ്. അടച്ചിടലിനു പുറമെ പൊതുഗതാഗതം പേരിനു മാത്രമായതോടെ ആശുപത്രികളില്‍ പോകാന്‍പോലും സ്വകാര്യവാഹനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത്തരത്തില്‍ ദൈനംദിന സാമ്പത്തിക ചെലവുകള്‍ കുത്തനേ കൂടുമ്പോഴാണ് കാര്‍ഷിക ഉത്പന്നങ്ങള്‍ വില്പന നടത്തേണ്ട കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുന്നത്. ചെറുകിട വ്യാപാരികള്‍ വാങ്ങിവച്ച റബര്‍, കുരുമുളക്, കശുവണ്ടി തുടങ്ങിയ ഉത്പന്നങ്ങള്‍ യഥാസമയം കമ്പനികള്‍ക്ക് വില്ക്കാന് കഴിയാത്തതിനാല്‍ പൂത്ത് നശിക്കുകയും ചെയ്യും. മലഞ്ചരക്ക് കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് റബര്‍ ഡീലേഴ്സ് ഫെഡറേഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റബര്‍, കശുവണ്ടി ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ ലോക്ക് ഡൗണ്‍ ഭയന്ന് ഒരാഴ്ച മുമ്പുതന്നെ വന്‍കിട കമ്പനികള്‍ വാങ്ങാന്‍ മടിച്ചിരുന്നു. ഇത് വില കുത്തനേ ഇടിയാനും കാരണമായി. റബര്‍ഷീറ്റ് ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ വില്പന നടത്താന്‍ കഴിയാത്തതിനാല്‍ മക്കളുടെ സ്കൂള്‍, കോളജ് പ്രവേശന ഫീസുകൾ അടയ്ക്കാനും മറ്റും സാധിക്കാതെ കർഷകർ വിഷമിക്കുകയാണ്.
ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയില്‍ മൂവായിരത്തോളം കുടുംബങ്ങളിലെ ഭൂരിപക്ഷം ആദിവാസികളും റബര്‍ഷീറ്റ്, കശുവണ്ടി എന്നിവ വില്പന നടത്തിയാണ് കോവിഡ് അടച്ചിടല്‍ സമയത്ത് ഭക്ഷ്യസാധനങ്ങള്‍ വാങ്ങിയിരുന്നത്. രണ്ടാഴ്ചയിലധികമായി ആറളം ഫാമില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാല്‍ ആദിവാസികള്‍ക്കും മലഞ്ചരക്ക് വില്ക്കാന് കഴിഞ്ഞിട്ടില്ല. പതിനഞ്ച് രോഗികളാണ് ഔദ്യോഗികമായി ഫാമിലുള്ളതെങ്കിലും നൂറിലധികം രോഗികള്‍ ഇവിടെയുള്ളതായി പറയുന്നു. പ്രാദേശിക റോഡുകള്‍ പോലീസ് അടച്ചതിനാല്‍ ഇവര്‍ക്ക് വ്യാപാരസ്ഥാപനങ്ങളുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല.
കാര്‍ഷിക ഉത്പന്നങ്ങള്‍ വില്പന നടത്താനുള്ള കടകള്‍ നിയന്ത്രണവിധേയമായി തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.