കണ്ണൂർ: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ പയ്യാമ്പലത്ത് സ്ഥല പരിമിതിയുണ്ടെന്ന പരാതിയിൽ ഇടപെട്ട് കോർപറേഷൻ. ശ്മശാനത്തിന്റെ സമീപത്ത് കൂട്ടിയിട്ട മണലും മറ്റും നീക്കിയാണ് കോർപറേഷൻ സ്ഥലം കണ്ടെത്തിയത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാൻ നേരത്തെ പ്രത്യേകം സ്ഥലം ഒരുക്കിയിരുന്നു. അഞ്ച് മൃതദേഹം മാത്രം സംസ്കരിക്കാനുള്ള സൗകര്യമാണ് ഉണ്ടായിരുന്നത്. കോവിഡ് മരണം കൂടിയതോടെ സ്ഥല പരിമിതിയുണ്ടായതിനെ തുടർന്ന് കോർപറേഷൻ ഇടപെട്ട് കുറച്ച് സ്ഥലം കൂടി അനുവദിക്കുകയായിരുന്നു. ഇവിടെ 12 മൃതദേഹങ്ങൾ ഒരുമിച്ച് സംസ്കരിക്കാൻ കഴിയുമെന്ന് മേയർ ടി.ഒ. മോഹനൻ പറഞ്ഞു.
ജനങ്ങൾ ആകെ ഭീതിയിലാണ്. മൃതദേഹം സംസ്കരിക്കാനുള്ള ബുദ്ധിമുട്ടുകളെ സംബന്ധിച്ച് കോർപറേഷന് ധാരണയുള്ളതിനാലാണ് സ്ഥലം വിപുലപ്പെടുത്തിയത്. കോർപറേഷൻ പരിധിയിൽപ്പെട്ടവരെ മാത്രം സംസ്കരിക്കാനുള്ള സ്ഥലമാണ് പയ്യാമ്പലം . എന്നാൽ ഇതിന് നിയന്ത്രണം വയ്ക്കില്ലെന്നും മൃതദേഹം സംസ്കരിക്കുന്നതിനാവശ്യമായ സൗകര്യം ഇനിയും വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കോർപറേഷൻ പരിധിയിൽ രോഗികൾ കുറവാണ്. സെൻട്രൽ ജയിലിൽ രോഗികൾ വർധിച്ചതാണ് ടെസ്റ്റ് പോസിറ്റിവിറ്റി വർധിക്കാൻ കാരണമായത്. എല്ലാ ഡിവിഷനുകളിലും ജാഗ്രത സമിതി രൂപീകരിച്ച് ജനങ്ങളെ ബോധവത്കരിക്കാനുള്ള പദ്ധതികൾ നടക്കുന്നുണ്ട്. വാക്സിൻ ക്ഷാമം നേരിടുന്നുണ്ട്. ഇന്ന് വാക്സിനെത്തുമെന്നാണ് അറിയിച്ചത്. 50 ശതമാനം വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മേയർ പറഞ്ഞു.
previous post