സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി പോലീസിന് വാഹന പരിശോധന നടത്താമെന്ന് ഡിജിപിയുടെ സർക്കുലർ. പരിശോധനയിൽ അനാവശ്യമായി യാത്ര ചെയ്യുന്നവരാണെന്നു കണ്ടെത്തിയാൽ അവരുടെ യാത്ര തടയാനും പോലീസിന് നിർദേശം നൽകി.
ഓഫീസുകളിലടക്കം ജീവനക്കാരുടെ എണ്ണം കുറച്ചിട്ടും നിരത്തുകളിൽ അധിക തിരക്കാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് അനാവശ്യമായി യാത്ര ചെയ്യുന്നവരെ വിലക്കുന്നതെന്നും ഡിജിപിയുടെ സർക്കുലറിൽ പറയുന്നു. മത്സ്യമാർക്കറ്റുകൾ, പച്ചക്കറി ചന്തകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥലങ്ങൾ, ബസ് സ്റ്റാന്‍ഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, തട്ടുകടകൾ അടക്കം ഭക്ഷണവിതരണം നടക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടെ എല്ലായിടത്തും പോലീസിന്റെ സാന്നിധ്യം ഉണ്ടാകണം. സാമൂഹ്യ അകലം പാലിക്കാതെയുള്ള ഒത്തു ചേരലുകൾ എവിടെയെങ്കിലും നടന്നാൽ അതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കായിരിക്കും.
സാമൂഹ്യ അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ മാർക്കിംഗ് നടത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. എല്ലായിടങ്ങളിലും ഇടയ്ക്കിടെ പരിശോധന നടത്തണം. മാസ്ക് പരിശോധന കൂടുതൽ കർശനമാക്കണം. ഇന്ന് രാവിലെ ആറ് മുതൽ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുമെന്നും ഡിജിപിയുടെ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.