സോളാർ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായർക്ക് കോടതി ആറ് വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ശിക്ഷ വിധിച്ചത്.
സോളാർ പാനൽ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കോഴിക്കോട് കസബ പോലീസിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് അബ്ദുൾ മജീദ് എന്ന പരാതിക്കാരൻ ആരോപിച്ചിരുന്നത്. കഴിഞ്ഞ മാസം കേസിന്റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാൽ സരിത നായർ ഹാജരായിരുന്നില്ല. കേസിൽ രണ്ടാം പ്രതിയാണ് സരിത.
ഒട്ടേറെ കോടതി വാറണ്ടുകളുണ്ടായിട്ടും തൊഴിൽത്തട്ടിപ്പുകേസിൽ പ്രതിയായിട്ടും സരിതയെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടി വിവാദമായിരുന്നു. തുടർന്നാണ് കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നിന്നായിരുന്നു കോഴിക്കോട് കസബ പോലീസ് സരിതയെ അറസ്റ്റ് ചെയ്തത്. സോളാർ തട്ടിപ്പുകേസിൽ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളിലും സരിതയ്ക്കെതിരേ വാറണ്ട് നിലനിൽക്കുന്നുണ്ട്.
സരിതയ്ക്ക് ജീവപര്യന്തം ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ബിസിനസിന് വേണ്ടി ചതി എന്നതിനപ്പുറം ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ താൻ കുറ്റക്കാരനല്ലെന്നും ബിജുരാധാകൃഷ്ണനാണ് തന്നെ ചതിച്ചതെന്ന് സരിത പറഞ്ഞെങ്കിലും കോടതി മുഖവിലയ്ക്കെടുത്തില്ല. ബിജു രാധാകൃഷ്ണൻ ഇന്ന് കോടതിയിൽ ഹാജരായില്ല.