കണ്ണൂർ: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ കോർപറേഷൻ പരിധിയിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ കോർപറേഷൻ യോഗത്തിൽ തീരുമാനം.കോർപറേഷൻ പരിധിയിൽ കോവിഡ് വ്യാപന നിരക്ക് 6.95 ശതമാനമാണ്. 100 പേരെ പരിശോധിച്ചാൽ അതിൽ ഏഴ് പേർക്ക് കോവിഡ് പോസിറ്റീവ് ആകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പരിസരത്തുള്ള ആശുപത്രികളിൽ ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമല്ലാത്ത അവസ്ഥയുണ്ട്. മോണിറ്ററിംഗ് കമ്മിറ്റിക്ക് കോർപറേഷൻ രൂപം നൽകി. മേയർ ചെയർമാനും ഡെപ്യൂട്ടി മേയർ അധ്യക്ഷനുമായകമ്മറ്റിയിൽ എംപി,എംഎൽഎമാർ അല്ലെങ്കിൽ ഇവരുടെ പ്രതിനിധി,കൗൺസിലർമാർ,കുടുംബശ്രീപ്രവർത്തകർ,ആശാവർക്കർമാർ എന്നിവരെ ഉൾപ്പെടുത്തും.
മട്ടന്നൂരിൽ കടകൾ
രാത്രി എട്ടു വരെ
മട്ടന്നൂർ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മട്ടന്നൂർ നഗരസഭയിൽ നിയന്ത്രണം ഏർപ്പെടുത്തി. മുൻകരുതലിന്റെ ഭാഗമായി നാളെ മുതൽ നഗരസഭാ പരിധിയിൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവൃത്തി സമയം രാത്രി എട്ടു വരെയാക്കി. നഗരസഭാ കോവിഡ് ജാഗ്രതാസമിതി യോഗത്തിലാണ് തീരുമാനം. ഹോട്ടലുകളിൽ രാത്രി എട്ടുവരെ ഇരുന്ന് ഭക്ഷണം കഴിക്കുകയും ഒൻപതുവരെ പാഴ്സൽ നൽകുകയും ചെയ്യാം. പൊതുപരിപാടികൾ വാർഡ് ജാഗ്രതാ സമിതി മുഖേനയോ കൗൺസിലർമാർ വഴിയോ നഗരസഭയെയും പോലീസിനെയും അറിയിക്കണം.
മട്ടന്നൂർ ഗവ.യുപി സ്കൂളിൽ എല്ലാ ദിവസവും കോവിഡ് ആന്റിജൻ പരിശോധന നടത്തും. ഇന്ന് രാവിലെ 10 മുതൽ രണ്ടു വരെ ഉരുവച്ചാൽ ഗവ. എൽപി സ്കൂളിലും 19ന് പരിയാരം യുപി സ്കൂളിലും 20ന് മരുതായി എൽപി സ്കൂളിലും ആന്റിജൻ പരിശോധനാ ക്യാമ്പുകൾ നടത്തും. ചെയർപേഴ്സൺ അനിതാ വേണുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ പി. പുരുഷോത്തമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.പി.ഇസ്മായിൽ, എ.കെ.സുരേഷ് കുമാർ, മെഡിക്കൽ ഓഫീസർ കെ. സുഷ്മ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ടി.ടി.സുരേന്ദ്രൻ, രാഗേഷ് പാലേരി വീട്ടിൽ, സെക്രട്ടറി എസ്.വിനോദ് കുമാർ, പോലീസ് തുടങ്ങിയവർ പങ്കെടുത്തു.
അയ്യൻകുന്നിൽ കടകൾ
രാത്രി 7.30 വരെ
അങ്ങാടിക്കടവ്: അയ്യൻകുന്ന് പഞ്ചായത്തിൽ കോവിഡ് പ്രതിരോധം കർശനമാക്കാൻ പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന സേഫ്റ്റി കമ്മറ്റി യോഗം തീരുമാനിച്ചു. വാർഡുതല റാപ്പിഡ് റെസ്പോൺസ് ടീം സജീവമായി പ്രവർത്തിക്കും. പഞ്ചായത്ത് പരിധിയിലെ വ്യാപാര സ്ഥാപനങ്ങള് ഇന്ന് മുതൽ രാത്രി 7.30 ന് അടക്കണം.
അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കുന്നതിന് സിഎഫ്എൽടിസി കണ്ടെത്തും. ആരാധാനാലയങ്ങളിൽ കോവിഡ് മാനദണ്ഡ പ്രകാരം മാത്രം ചടങ്ങുകൾ നിർവഹിക്കുന്നതിന് നിർദേശം നൽകാൻ തീരുമാനിച്ചു.
പൊതുപരിപാടികൾ, ആഘോഷങ്ങൾ, വിവാഹങ്ങൾ എന്നിവ പഞ്ചായത്തുമായും പോലീസ് അധികാരികളുമായും അനുമതി വാങ്ങി മാത്രം നടത്തുന്നതിന് നിർദേശം നൽകാൻ തീരുമാനിച്ചു.