ഇരിട്ടി: ബ്രിട്ടീഷുകാർ നിർമിച്ച ഇരിട്ടിയിലെ പഴയപാലം പൈതൃകസ്മാരകമായി സംരക്ഷിക്കാൻ നടപടി തുടങ്ങി. ഇതിനുമുന്നോടിയായി പാലത്തിൽ അറ്റകുറ്റപ്പണി നടത്തും. വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടക്കാത്ത പാലത്തിലെ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് പൈതൃകസ്മാരകമായി സംരക്ഷിക്കണമെന്ന് കെഎസ്ടിപി പൊതുമരാമത്ത് പാലം വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാലത്തിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചാല്‍ ഇരിട്ടിയില്‍നിന്ന് ഉളിക്കല്‍, തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് വണ്‍വേയായി ഉപയോഗിക്കാം. ഇരിട്ടിയുടെ മുഖമുദ്രയാണ് 1933-ല്‍ ബ്രിട്ടീഷുകാര്‍ നിർമിച്ച പാലം. അന്നത്തെ സാങ്കേതികവിദ്യയില്‍ കരിങ്കല്‍ തൂണുകളില്‍ ഇരുമ്പ്, ഉരുക്ക് ബീമുകളും പാളികളുംകൊണ്ട് നിര്‍മിച്ച ഈ അപൂര്വനിര്മിതി നാടിന്റെ പൈതൃകസ്വത്തായി സംരക്ഷിക്കപ്പെടണമെന്ന ആവശ്യം സമൂഹത്തിന്റെ നാനാകോണുകളിൽനിന്നും ഏറെക്കാലമായി ഉയർന്നുവരുന്നതാണ്. വര്‍ഷങ്ങളായി അറ്റകുറ്റപ്പണികള്‍ നടത്താതെ നാശത്തിന്റെ വക്കില്‍ എത്തിനില്‍ക്കുകയാണ് പാലം. പുതിയ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തതോടെ പഴയ പാലം കാല്‍നടയാത്രക്കാര്‍ക്കും ചെറിയ വാഹനങ്ങള്‍ക്കും മാത്രം കടന്നുപോകാൻ അനുമതി നല്കി സംരക്ഷിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
previous post