കണ്ണൂർ: തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കോവിഡ് ബാധ കൂടിയെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്കു പ്രേരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോ ജില്ലയിലും രോഗവ്യാപനം അനുസരിച്ച് പ്രതിരോധത്തിന് ആസൂത്രണം വേണം. രാജ്യത്തെ ആവശ്യത്തിനുള്ള ലഭ്യത ഉറപ്പാക്കാതെ കോവിഡ് വാക്സിൻ വിദേശത്തേക്ക് അയയ്ക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് കേസുകൾ കൂടുകയാണ്. എല്ലാ ജില്ലയിലും കാര്യങ്ങൾ തീരുമാനിക്കാൻ യോഗം ചേരും. പഞ്ചായത്ത് തലത്തിൽ കോവിഡ് തല സമിതികൾ ശക്തമാക്കും. രോഗലക്ഷണങ്ങളുള്ളവരെ ടെസ്റ്റ് ചെയ്യാൻ പ്രേരിപ്പിക്കണം. താഴെത്തലത്തിൽ കോവിഡ് പ്രതിരോധ സമിതികൾ ശക്തമാക്കും. ഇവർ വീടുകളിലെത്തി വിവരങ്ങൾ അന്വേഷിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരുടെ നേതൃത്വത്തിൽ ഇത് കാര്യക്ഷമമാക്കണമെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചു.
അടിയന്തരമായി കേന്ദ്രത്തോട് വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. അവശ്യമായ വാക്സിന് കിട്ടിയിട്ടില്ലെങ്കിൽ കാമ്പയിൻ ബുദ്ധിമുട്ടിലാകും.
സ്വകാര്യ ആശുപത്രികളിൽക്കൂടി കോവിഡ് രോഗികളെ ഉൾക്കൊള്ളിക്കണമെന്നും രോഗവ്യാപനം നോക്കി പ്രാദേശികതലത്തിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.