തിരുവനന്തപുരം:പോളിങ് ഉദ്യോഗസ്ഥരുടെ തപാൽ വോട്ടുകൾ ഭൂരിപക്ഷവും ചെയ്‌തു തീർന്നിട്ടില്ലാത്തതിനാൽ നിയമസഭാ മണ്ഡലങ്ങളിലെ പോളിങ് ശതമാനം ഇനിയും ഉയരും. തപാൽ വോട്ടിനുള്ള ബാലറ്റുകൾ കഴിഞ്ഞയാഴ്‌ച ഒടുവിൽ മാത്രമാണ് അയച്ചുതുടങ്ങിയത്. ഇനിയും ബാലറ്റ് കിട്ടാത്ത പോളിങ് ഉദ്യോഗസ്ഥരുണ്ട്.
വോട്ടെണ്ണൽ ദിവസം രാവിലെ ഏഴുവരെ കിട്ടുന്ന വോട്ടുകൾ പരിഗണിക്കും. ശരാശരി 900 പോളിങ് ഉദ്യോഗസ്ഥർ ഓരോ നിയമസഭാമണ്ഡലത്തിലുമുണ്ട്. അതായത് 140 മണ്ഡലങ്ങളിലായി ഏകദേശം ഒന്നേകാൽ ലക്ഷംപേർ. പോളിങ് ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാൻ ഓരോ മണ്ഡലത്തിലും പ്രത്യേകം പോളിങ് ബൂത്തുകൾ തെരഞ്ഞെടുപ്പിന് മുമ്പ് മൂന്നു ദിവസം സജജീകരിച്ചിരുന്നു. എന്നാൽ മൂന്നിലൊന്ന് ആളുകൾ മാത്രമാണ് ഈ സൗകര്യം വിനിയോഗിച്ചത്. ബാക്കിയുള്ളവർക്കാണ് തപാൽ ബാലറ്റുകൾ അയച്ചുകൊടുത്തത്.