ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കും. കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആര്‍പ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമാണിത്.
ഓശാന ഞായറാഴ്ച പള്ളികളില്‍ കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓര്‍മകള്‍ പുതുക്കുന്ന വിശുദ്ധ വാരാചരണത്തിനും ഇന്ന് തുടക്കമാകും.
മലയോരത്തെ വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന ഓശാന ഞായര്‍ ശുശ്രൂഷകളില്‍ വിവിധ മതമേലധ്യക്ഷന്മാര്‍ കാര്‍മികത്വം വഹിക്കും.പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണ ദേവാലയങ്ങളില്‍ ഓശാന ശുശ്രൂഷകള്‍ നടക്കുന്നത്
എളിമയുടെയും ലാളിത്വത്തിന്റെയും പ്രതീകമായി കഴുതപ്പുറത്തേറി വന്ന യേശുരാജനെ രക്ഷകനായി കണ്ട് ജനം ആഹ്‌ളാദാരവോടെ സ്വീകരിക്കുകയായിരുന്നു. ‘ഓശാന, ദാവീദിന്‍ പുത്രന് ഓശാന’ എന്നാര്‍ത്തുവിളിച്ചാണ് ജനം യേശുവിനെ എതിരേറ്റത്.
അന്ത്യ അത്താഴത്തിന്റെ അനുസ്മരണമായി വ്യാഴാഴ്ച പെസഹ ആചരിക്കും. പള്ളികളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും വീടുകളില്‍ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. പിറ്റേന്ന് കുരിശുമരണത്തിന്റെ ഓര്‍മകള്‍ പുതുക്കുന്ന ദുഃഖവെള്ളിയാണ്. പള്ളികളില്‍ പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണങ്ങളും നടക്കും. 4ന് ഞായറാഴ്ച ഉയിര്‍പ്പുതിരുനാള്‍ ആഘോഷത്തോടെ 50 നോമ്പാചരണത്തിന് പരിസമാപ്തിയാകും.