തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. ജനുവരി-ഫെബ്രുവരി മാസങ്ങളിലായി രാജ്യത്ത് ഇന്ധനവില തുടർച്ചയായി ഉയരുകയും റെക്കോർഡ് നിരക്കിൽ എത്തുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ 25 ദിവസമായി പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വർദ്ധനവ് ഉണ്ടായിരുന്നില്ല. തുടർന്നാണ് കൊച്ചിയിൽ പെട്രോൾവില 18 പൈസ കുറഞ്ഞ് 91 രൂപ 15 പൈസയും ഡീസൽ വില 17 പൈസ കുറഞ്ഞ് 85 രൂപ 74 പൈസയും ആയത്. റെക്കോർഡ് വില പിന്നിട്ട ശേഷം ആദ്യമായാണ് രാജ്യത്ത് ഇന്ധന വില കുറയുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് ആഭ്യന്തരവിപണിയിലും വില കുറയ്ക്കാൻ എണ്ണക്കമ്പനികൾ തയ്യാറായത്. കഴിഞ്ഞ 14 ദിവസങ്ങളിലായി ആഗോളവിപണിയിൽ ക്രൂഡ് ഓയിലിന് വില ബാരലിന് 70 ഡോളറിൽ നിന്നും 63 ഡോളറായി കുറഞ്ഞിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പുകളിൽ അടക്കം ഇന്ധന വിലക്കയറ്റം വൻ ചർച്ചയായതോടെ പ്രതിപക്ഷ പാർട്ടികളും ഇന്ധനവില വർദ്ധനവിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പെട്രോളിന് 18 പൈസ കുറച്ച് 91 രൂപ 15 പൈസയും ഡീസലിന് 17 പൈസ കുറച്ച് 85 രൂപ 74 പൈസയും ആക്കിയിട്ടുള്ളത്.
previous post