ആലപ്പുഴ: സർക്കാർ ആശുപത്രികളുടെ നിറം ഏകീകരിക്കുന്നു. വിവിധ പദ്ധതികളിൽ നവീകരിക്കുന്ന ആശുപത്രികളാണ് ആദ്യഘട്ടത്തിൽ വർണനിബന്ധനയ്ക്ക് കീഴിൽ വരുക.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ,കുടുംബാരോഗ്യ കേന്ദ്രങ്ങൾ,സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ,താലൂക് ആശുപത്രികൾ എന്നിവയാണ് ആദ്യ വിഭാഗത്തിൽ ഉൾപ്പെടുന്നത്.ഇവയുടെ പുറംഭാഗം ഇളം പച്ചയിലും വെള്ളയിലുമാണ് ചായം പൂശേണ്ടത്.ഉള്ളിൽ പച്ച നിറമായിരിക്കണം.
ജില്ലാ ആശുപത്രി,ജനറൽ ആശുപത്രി, വനിതാ-ശിശു ആശുപത്രി, മെഡിക്കൽ കോളേജ് എന്നിവയാണ് രണ്ടാം വിഭാഗത്തിൽ ഉൾപ്പെടുന്നവ.ഇവയുടെ പുറംഭാഗം ഇളം നീലയും വെള്ളയും കലർന്നതായിരിക്കണം.ഉള്ളിൽ നീല നിറവും.
സർക്കാരിനുകീഴിലെ എല്ലാ ആശുപത്രികളിലേക്കും ഇത് നിർബന്ധമാക്കുകയാണ്. മാർച്ച് ഒന്ന് മുതൽ പൂർത്തിയാകുന്ന ആശുപത്രി കെട്ടിടങ്ങളെല്ലാം പുതിയ നിറത്തിലായിരിക്കണം.നിലവിലുള്ളവ അറ്റകുറ്റ പണി നടത്തുമ്പോഴോ നവീകരണം നടത്തുമ്പോഴോ പുതിയ നിറത്തിലേക്ക് മാറിയാൽ മതി. സംസ്ഥാന പദ്ധതി വിഹിതം, കിഫ്‌ബി,നബാർഡ്,കേന്ദ്രസർക്കാർ സഹായം, തദ്ദേശ പദ്ധതികൾ, പൊതുജന സഹായം തുടങ്ങിയവ ഉപയോഗിച്ച് നിർമാണം പൂർത്തിയായവയ്ക്ക് പുതിയ നിബന്ധന അനുസരിച്ചായിരിക്കും ചായം പൂശേണ്ടത്. ആശുപത്രികളുടെ അകത്തും പുറത്തുമുള്ള സൂചനാ ഫലകങ്ങൾക്കും ഏകീകൃത രൂപം നിശ്ചയിച്ചിട്ടുണ്ട്.
വഴികാട്ടികൾ,സേവനങ്ങൾ, ഡോക്ടർമാരുടെ അവധി വിവരങ്ങളും സേവന സമയവും, ശാരീരിക വെല്ലുവിളി നേരിടുന്നവർക്കുള്ള സേവനങ്ങൾ,പ്രവേശനമില്ലാത്ത മേഖലകൾ തുടങ്ങിയ സൂചനാ ബോർഡുകൾക്കും അവയിലുപയോഗിക്കേണ്ട അക്ഷരങ്ങൾക്കും നിറവും വലിപ്പവും നിശ്ചയിച്ചിട്ടുണ്ട്.
ഇത് സംബന്ധിച്ച പട്ടിക ആശുപത്രി മേലധികാരികൾക്ക് കൈമാറിയിട്ടുണ്ട്.
previous post