കേളകം: പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്പ് രാഷ്ട്രീയ പാർട്ടിക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് നിയമസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണെന്ന് നരിക്കടവ് ആദിവാസി കോളനി നിവാസികൾ. വൈദ്യുതി ബിൽ കുടിശികയായതു കാരണം പലരുടെയും വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞ് 22 ദിവസത്തിനകം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമെന്നായിരുന്നു വാഗ്ദാനം.എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം ആരും തിരിഞ്ഞു നോക്കിയില്ലെന്നുംഅതിനാൽ ഇത്തവണ വോട്ട് തേടി വരുന്നവരെ കോളനിയിലേക്ക് കയറ്റില്ലെന്ന് ഇവിടുത്തുകാർ വ്യക്തമാക്കി.5000 രൂപ മുതൽ 20,000 രൂപ വരെയാണ് ഇവിടെ ഒരോ കുടുംബങ്ങളുടെയും കുടിശിക. വൈദ്യുതി ലഭിച്ച് ആദ്യമാസങ്ങളിൽ കൃത്യമായി ബിൽ തുക അടച്ചു പോന്നു. എന്നാൽ പിന്നീട് ആരോ വൈദ്യുതി സൗജന്യമാണ് ബിൽ തുക അടയ്ക്കേണ്ടതില്ല എന്ന് തെറ്റിദ്ധരിപ്പിച്ചതാണ് ഇവർക്ക് വിനയായത്. ആദിവാസി കോളനികളിലെ വൈദ്യുതി ബിൽ കുടിശിക മൂലം കേളകം സെക്ഷന് കീഴിൽ മാത്രം ലഭിക്കാനുള്ളത് 10 ലക്ഷത്തിലധികം രൂപയാണ്. കേളകം സെക്ഷൻ കീഴിലെ 282 ആദിവാസി കുടുംബങ്ങളിൽ നൂറ്റിമുപ്പതോളം കുടുംബങ്ങളിൽനിന്നുമാണ് ഈ തുക ലഭിക്കാനുള്ളത്. 10 ലക്ഷം രൂപയിൽ മൂന്നുലക്ഷത്തോളം രൂപ പിഴപ്പലിശയായാണ്.
കൊട്ടിയൂർ, കേളകം, കണിച്ചാർ പഞ്ചായത്ത് കീഴിൽ വരുന്ന പാൽ ചുരം, നരികടവ്, പൂക്കുണ്ട്, നാനാനിപൊയ്യിൽ, പെരുന്താനം, ഐ.ടി.സി, ,വെങ്ങലോടി, കരിയംക്കാപ്പ്, പന്ന്യാമല തുടങ്ങിയ കോളനികളിലും വൈദ്യുതി ബിൽ കുടിശികയുണ്ട്. നിലവിൽ 130 കുടുംബങ്ങളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചിരിക്കുകയാണ്. നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വോട്ട് ബഹിഷ്കരണം അടക്കമുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും ആദിവാസികൾ പറയുന്നു.