സതീശൻ പാച്ചേനി (53)
കണ്ണൂർ
നിയമസഭയിലേക്ക് അഞ്ചാം മത്സരം. നിലവിൽ കണ്ണൂർ ഡിസിസി പ്രസിഡന്റാണ്. കെപിസിസി ജനറൽ സെക്രട്ടറി. കെഎസ്യു മുൻ സംസ്ഥാന പ്രസിഡന്റ്. 1996ൽ തളിപ്പറന്പിൽ എം.വി. ഗോവിന്ദനോടും 2001ലും 2006ലും മലന്പുഴയിൽ വി.എസ്. അച്യുതാനന്ദനോടും 2016 ൽ കടന്നപ്പള്ളി രാമചന്ദ്രനോടും മത്സരിച്ചു തോറ്റു. 2009ൽ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ പരാജയപ്പെട്ടത് 1,820 വോട്ടിന്. എ ഗ്രൂപ്പിലായിരുന്നു. ഇപ്പോൾ ഐ ഗ്രൂപ്പിൽ. മെക്കാനിക്കൽ എൻജിനിയറിംഗ് ഡിപ്ലോമ. തളിപ്പറന്പ് പുളിന്പറന്പിൽ താമസം. പരേതനായ ദാമോദരൻ-നാരായണി ദന്പതികളുടെ മകൻ. ഭാര്യ: റീന. മക്കൾ: ജവഹർ, സാനിയ.
അഡ്വ. സണ്ണി ജോസഫ് (69)
പേരാവൂർ
നിയമസഭയിലേക്ക് പേരാവൂരിൽനിന്ന് തുടർച്ചയായി മൂന്നാമങ്കം. നിലവിൽ നിയമസഭയിലെ യുഡിഎഫ് ചീഫ് വിപ്പ്. രണ്ടുതവണ എംഎൽഎ. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തലശേരി പ്രൈമറി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ഇരിട്ടി മഹാത്മാഗാന്ധി കോളജ് ഭരണസമിതി പ്രസിഡന്റ്, കോഴിക്കോട് സർവകലാശാല സെനറ്റംഗം, മട്ടന്നൂർ ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ബിഎ എൽഎൽബി ബിരുദധാരിയാണ്. ഇരിട്ടി സ്വദേശിയാണ്. വട്ടക്കുന്നേൽ ജോസഫ് -റോസക്കുട്ടി ദന്പതികളുടെ മകനാണ്. ഭാര്യ: എൽസി ജോസഫ്. മക്കൾ: മഞ്ജു പ്രകാശ്, ഡോ. അഞ്ജു ജോസഫ്.
സജീവ് ജോസഫ് (48)
ഇരിക്കൂർ
നിയമസഭയിലേക്ക് രണ്ടാമങ്കം. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറി. ഉളിക്കൽ സ്വദേശി. കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽനിന്ന് ചരിത്രത്തിലും എൽഎൽബിയിലും ബിരുദം. കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയൻ മുൻ ചെയർമാൻ, കെഎസ്യു പയ്യന്നൂർ ബോയ്സ് ഹൈസ്കൂൾ യൂണിറ്റ് പ്രസിഡന്റ്, കെഎസ്യു താലൂക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയിൽ മനുഷ്യവകാശ വിഭാഗം ചെയർമാൻ, നെഹ്റു യുവകേന്ദ്ര ദേശീയ ഡയറക്ടർഎന്നീ സ്ഥാനമാനങ്ങൾ വഹിച്ചിരുന്നു. 2006 ൽ യൂത്ത് കോൺഗ്രസിന്റെ രാജ്യത്തെതന്നെ ഏറ്റവും മികച്ച ജില്ലാ പ്രസിഡന്റായും സജീവ് ജോസഫിനെ തെരഞ്ഞെടുത്തിരുന്നു. രാഹുൽ ഗാന്ധി വയനാട് മത്സരിച്ചപ്പോഴും അരൂരിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും മുഖ്യ ചുമതലക്കാരനായിരുന്നു സജീവ്. നിലവിൽ കെപിസിസിയുടെ പെർഫോമൻസ് അസസ്മെന്റ് പദ്ധതിയുടെ ചുമതല വഹിക്കുന്നതോടൊപ്പം എ ഐസിസിയുടെ വിദേശകാര്യ വിഭാഗത്തിന്റെ സെക്രട്ടറിയായും പ്രവർത്തിക്കുന്നു. 2006ൽ യൂത്ത് കോൺഗ്രസ് നേതാവായിരിക്കേ നിയമസഭാതെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ പി.ജയരാജനെതിരേ മത്സരിച്ചു. 2011ൽ പേരാവൂരിൽ പേര് പരിഗണിക്കപ്പെട്ടിരുന്നു. 2016ൽ ഇരിക്കൂറിലും പരിഗണിച്ചുവെങ്കിലും അവസാനനിമിഷം കെ.സി.ജോസഫ് തന്നെ തുടരാനുള്ള തീരുമാനം വന്നതിനാൽ അവസരം നഷ്ടമായി. ഭാര്യ: ബ്യൂട്ടി ജേക്കബ് കുന്നോത്ത് സെന്റ് ജോസഫ് യുപി സ്കൂൾ അധ്യാപികയാണ്. മകൾ: സോന. (ബംഗളൂരു നിംഹാൻസിൽ നഴ്സിംഗ് വിദ്യാർഥിനി).
എം.പ്രദീപ് കുമാര്‍ (59)
പയ്യന്നൂർ
നിയമസഭയിലേക്ക് കന്നിയങ്കം.യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, സംസ്കാര എന്ന സംഘടനയുടെ സ്ഥാപകനേതാവ്, ദേശീയവേദി ജില്ലാ ഭാരവാഹി, കെപിസിസിയുടെ സാംസ്കാരിക സംഘടനയായ സംസ്കാരസാഹിതി സംസ്ഥാന വൈസ് ചെയര്മാന്, രാഷ്ട്രീയനാടക-ഗാന രചയിതാവ്, നാടന്‍ പാട്ടുകാരന്, മികച്ച സംഘാടകന്‍ എന്നീനിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമായിരുന്നു ഇദ്ദേഹത്തിന്റേത്. വര്‍ക്കല അംബേദ്കർ ഫൗണ്ടേഷന്റെ കലാരത്നം അവാര്‍ഡ്, അധ്യാപക കലാസാഹിതിയുടെ കൗമുദി ടീച്ചര്‍ പുരസ്കാരം, കോഴിക്കോട് ഫോക്ക് ആര്‍ട്ട് റിസര്‍ച്ച് സെന്ററിന്റെ കലാമാണിക്യം പുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്.
നാടകരചയിതാവും സംവിധായകനുമായിരുന്ന പരേതനായ ചന്ദ്രശേഖരന്-ജാനകി ദമ്പതികളുടെ മകനാണ്. പയ്യന്നൂര്‍ ഗേള്‍സ് ഹൈസ്കൂള്‍ അധ്യാപികയും ചിത്രകാരിയും കെപിഎസ്ടിഎ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ബിന്ദുവാണ് ഭാര്യ. സിനിമാ സഹസംവിധായകനും അഭിനേതാവുമായ ആദിത്യന് മകനും അഹമ്മദാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിംഗ് വിദ്യാര്‍ഥിനിയും ഗായികയുമായ ഗായത്രി മകളുമാണ്.
അഡ്വ.വി.പി.അബ്ദുൾ റഷീദ്(30)
തളിപ്പറമ്പ്
നിയമസഭയിലേക്കു കന്നിയങ്കം. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി പബ്ലിസിറ്റി കമ്മിറ്റി അംഗവുമാണ്. പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് കാമ്പസിൽ എൽഎൽഎം (ക്രിമിനോളജി) ഒന്നാം സെമസ്റ്റർ വിദ്യാർഥിയാണ്. ജവഹർ ബാലജന വേദിയിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. ജവഹർ ബാലജനവേദി ബ്ലോക്ക് കോ-ഓർഡിനേറ്റർ, ജില്ലാ കോ-ഓർഡിനേറ്റർ, ജില്ലാ ചെയർമാൻ എന്നീനിലകളിൽ പ്രവർത്തിച്ചു. മയ്യിൽ പഞ്ചായത്തിലെ നണിയൂർ നമ്പ്രം സ്വദേശികളായ അബ്ദുൽ റഷീദിന്റെ കുടുംബം ഇപ്പോൾ ചെറുപുഴയിലാണ് താമസം. കാക്കേംചാലിൽ കർഷക കുടുംബമായ കെകെ ഹൗസിൽ ഹംസ -മറിയം ദമ്പതികളുടെ മകനാണ്. സഹോദരൻ മുഹമ്മദ് റാഷിദ് എറണാകുളം ഫാക്ടിലെ ജീവനക്കാരനാണ്. കണ്ണൂർ നഗരസഭ ചെയർപേഴ്സണായിരുന്ന ലീഗ് നേതാവ് റോഷ്നി ഖാലിദിന്റെ മകൾ ഡോ. ഷഹല ജബിൻ ആണ് ഭാര്യ. മകൻ: പത്തു ദിവസം പ്രായമായ മുഹമ്മദ് റഷ്ദാൻ.
കെ. ബ്രിജേഷ് കുമാര്‍ (42)
കല്യാശേരി
നിയമസഭയിലേക്ക് രണ്ടാമങ്കം. 2011ല്‍ പയ്യന്നൂരില്‍ മത്സരിച്ചു. അഭിഭാഷകനും നിലവില്‍ ഡിസിസി ജനറല്‍സെക്രട്ടറിയും പയ്യന്നൂര്‍ ടൗണ്‍ സഹകരണബാങ്ക് ഡയറക്ടറുമാണ്. യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു എന്നിവയുടെ മുന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിയായിരുന്നു. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം, പയ്യന്നൂര്‍ കോളജ് യൂണിയന് മുന്‍ ചെയര്മാന് എന്നീനിലകളിലും പ്രവര്‍ത്തിച്ചു. കടന്നപ്പള്ളിയിലെ പരേതനായ ബാലഗംഗാധരന്‍ നായരുടെയും സുലോചനയുടെയും മകനാണ്. ഭാര്യ: ജി. ചിത്ര. മക്കള്‍: ദേവവ്രത, ഋതുപര്‍ണ.
എം.പി. അരവിന്ദാക്ഷൻ (59)
തലശേരി
കോൺഗ്രസ് തലശേരി ബ്ലോക്ക് പ്രസിഡന്റും കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്നു. തലശേരി നഗരസഭ മുൻ കൗൺസിലർ, തലശേരി ജനറൽ ആശുപത്രി വികസനസമിതിയംഗം, മലബാർ കാൻസർ സെന്റർ വികസന ഗവേണിംഗ് ബോഡി അംഗം എന്നീനിലകളിലും സേവനമനുഷ്ടിച്ചിരുന്നു. ഇന്ത്യൻ സർക്കസ് എംപ്ലോയീസ് ഫെഡറേഷൻ പ്രസിഡന്റുംകൂടിയാണ്. കതിരൂർ സ്വദേശിയായ അരവിന്ദാക്ഷൻ ഇപ്പോൾ കൊളശേരി കുയ്യാലിക്കു സമീപത്താണു താമസം. ഭാര്യ: ഉഷ. മകൾ: അഞ്ചു (വിദ്യാർഥിനി ).