കണ്ണൂർ: പേരാവൂരിന് പിന്നാലെ ഇരിക്കൂറും എ ഗ്രൂപ്പിന് നഷ്ടപ്പെട്ടതോടെ കണ്ണൂർ ജില്ലയിലെ വിജയസാധ്യതയുള്ള നിയോജകമണ്ഡലങ്ങളിലൊന്നും എ ഗ്രൂപ്പിന് സ്ഥാനാർഥികളില്ലാതായി. ജില്ലയിൽ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന പേരാവൂരും ഇരിക്കൂറും മണ്ഡലരൂപീകരണ കാലം മുതൽ എ ഗ്രൂപ്പിന്റെ കൈയിലായിരുന്നു. അഞ്ചുതവണ തുടർച്ചയായി മണ്ഡലത്തിൽ എഗ്രൂപ്പിനെ പ്രതിനിധീകരിച്ചു വിജയിച്ചത് കെ.പി.നൂറുദ്ദീനായിരുന്നു. കരുണാകരൻ മന്ത്രിസഭയിൽ മന്ത്രിയുമായി.
എന്നാൽ,1996 ൽ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ.ടി. കുഞ്ഞുമുഹമ്മദ് കെ.പി. നൂറുദ്ദീനെതിരേ അട്ടിമറി വിജയം നേടി. 2001 ൽ കെ.പി. നൂറുദ്ദീനെ സ്ഥാനാർഥിയാക്കി എ ഗ്രൂപ്പ് മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയെങ്കിലും കെ. കരുണാകരൻ ഇടപെട്ട് ഐ ഗ്രൂപ്പുകാരനായ പ്രഫ. എ.ഡി. മുസ്തഫയെ സ്ഥാനാർഥിയാക്കുകയായിരുന്നു. അതോടെ പേരാവൂർ എ ഗ്രൂപ്പിന് നഷ്ടപ്പെട്ടു.
പിന്നീട് സണ്ണി ജോസഫിലൂടെ ഐ ഗ്രൂപ്പ് മണ്ഡലം നിലനിർത്തിവരികയാണ്. ഇതിനിടയിലാണ് ഇക്കുറി ഇരിക്കൂറും എ ഗ്രൂപ്പിന് നഷ്ടപ്പെട്ടത്. 1982 മുതൽ 2016 വരെ കെ.സി. ജോസഫ് ഇവിടെ തുടർച്ചയായി വിജയം നേടിയിരുന്നു. കെ.സി. ജോസഫ് ഇനി ഇരിക്കൂറിൽ മത്സരിക്കില്ലെന്നു പറഞ്ഞപ്പോഴും പകരം എ ഗ്രൂപ്പിൽനിന്നുള്ള നേതാക്കളുടെ ലിസ്റ്റാണ് സ്ഥാനാർഥികളാക്കാൻ കെപിസിസിക്ക് നൽകിയത്.
കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, യുഡിഎഫ് ചെയർമാൻ പി.ടി. മാത്യു എന്നിവരുടെ പേരുകളായിരുന്നു ലിസ്റ്റിലുണ്ടായിരുന്നത്. ഇതിനിടെ ഐ ഗ്രൂപ്പിൽനിന്ന് സജീവ് ജോസഫിന്റെ പേരും സ്ഥാനാർഥി പട്ടികയിൽ ഇടംനേടുകയായിരുന്നു. സ്ഥാനാർഥി പ്രഖ്യാപനത്തിന് അവസാന നിമിഷംവരെ സോണി സെബാസ്റ്റ്യന്റെ പേരായിരുന്നു മണ്ഡലത്തിൽ സജീവമായുണ്ടായിരുന്നത്. എന്നാൽ, കെ.സി. വേണുഗോപാലിന്റെ ശക്തമായ ഇടപെടലിൽ ഐ ഗ്രൂപ്പിൽനിന്നുള്ള സജീവ് ജോസഫ് സ്ഥാനാർഥിയാകുകയായിരുന്നു.