തിരുവനന്തപുരം:ഏപ്രിൽ ആറിനു വോട്ടെടുപ്പ് കഴിഞ്ഞ് ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം നടക്കുന്ന എസ്.എസ്.എൽ.സി., ഹയർസക്കൻഡറി പരീക്ഷാ ക്രമീകരണത്തെ തിരഞ്ഞെടുപ്പ് നടപടികൾ ബാധിക്കില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ. എന്നാൽ, തിരഞ്ഞെടുപ്പുജോലിയും പരീക്ഷാജോലിയുമുള്ള അധ്യാപകരും സ്കൂൾജീവനക്കാരും ഇത്തിരി ബുദ്ധിമുട്ടും.
തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് പരീക്ഷയ്ക്ക് ഒരുക്കംതുടങ്ങണം. വോട്ടെടുപ്പ് കഴിഞ്ഞ് പോളിങ്സാമഗ്രികൾ രാത്രിയോടെത്തന്നെ മാറ്റുമെന്നതിനാൽ പരീക്ഷയുടെ തയ്യാറെടുപ്പുകൾക്ക് പ്രായോഗിക പ്രയാസങ്ങൾ ഉണ്ടാകില്ലെന്നും ഇതേപ്പറ്റി ആശങ്ക വേണ്ടെന്നുമാണ് തിരഞ്ഞെടുപ്പിന്റെ ചുമതലയുളള ഉദ്യോഗസ്ഥർ പറയുന്നത്. കൂടിയാലോചനകൾക്കുശേഷമാണ് പരീക്ഷാതീയതി നിശ്ചയിച്ചത്. മാത്രവുമല്ല, ബൂത്തുകൾക്കായി സ്കൂളുകളിലെ ഏതാനും മുറികളുടെ ആവശ്യമേയുള്ളൂ.
ഏപ്രിൽ 30-നാണ് പരീക്ഷകൾ അവസാനിക്കുന്നത്. മേയ് രണ്ടിനു വോട്ടെണ്ണും. പരീക്ഷയ്ക്കും വോട്ടെണ്ണലിനുമിടയിലും ഒരു ദിവസത്തെ ഇടവേളയേയുള്ളൂ. എന്നാൽ, വോട്ടെണ്ണൽകേന്ദ്രങ്ങൾക്കായി വളരെക്കുറച്ച് സ്കൂളുകളേ വേണ്ടിവരൂ._
_അധ്യാപകർ വലയും_
_ഇത്തവണ പോളിങ്സമയം ഒരുമണിക്കൂർനീട്ടി രാത്രി ഏഴുവരെയാണ്. എന്നാൽ, നക്സൽഭീഷണിയുള്ള മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആറുവരേയുള്ളൂ. വിദൂരസ്ഥലങ്ങളിൽനിന്ന് പോളിങ്സാമഗ്രികളുമായി തിരഞ്ഞെടുപ്പുജോലിയുള്ള അധ്യാപകർ നിശ്ചിതകേന്ദ്രങ്ങളിലെത്താൻ രാത്രി ഏറെ വൈകും. മിക്കവർക്കും പരീക്ഷാക്രമീകരണങ്ങൾക്ക് അടുത്തദിവസം സ്കൂളുകളിൽ എത്തുകയുംവേണം. അധ്യാപകർ ഉന്നയിക്കുന്ന പരാതിയും ഇതാണ്._