കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, സ്വകാര്യ എഫ്എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമാ തീയേറ്ററുകള്‍, മൊബൈല്‍ എല്‍ഇഡികള്‍, സമൂഹ മാധ്യമങ്ങള്‍ എന്നിവയില്‍ നല്കുന്ന പരസ്യങ്ങള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോള്‍ അപേക്ഷ പ്രത്യേക ഫോര്‍മാറ്റില്‍ തന്നെ നല്‍കണമെന്ന് മീഡിയ സര്ട്ടിഫിക്കേഷന് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി) ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു.
അംഗീകൃത ദേശീയ/സംസ്ഥാന പാര്‍ട്ടികളുടെ പ്രതിനിധികളും സ്ഥാനാര്‍ഥികളും പരസ്യം ചെയ്യുന്നതിന് മൂന്നു ദിവസം മുന്‍പും അംഗീകാരമില്ലാത്തവയാണെങ്കില് ഏഴു ദിവസം മുന്‍പും അപേക്ഷ നല്‍കണം. ബള്‍ക്ക് എസ്എംസുകള്ക്കും വോയ്സ് മെസേജുകള്‍ക്കും പ്രീ സര്ട്ടിഫിക്കേഷന് ആവശ്യമാണ്.
എംസിഎംസിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 24 മണിക്കൂറിനകം തീരുമാനമറിയിക്കും.
നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് അനുമതി നിഷേധിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. ജില്ലാതല എംസിഎംസി കമ്മിറ്റിയുടെ തീരുമാനത്തിനെതിരേ അപേക്ഷകര്‍ക്ക് സംസ്ഥാനതല എംസിഎംസി കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാവുന്നതാണ്.