കണ്ണൂർ: കണ്ണൂർ ജില്ലയിലെ 11 മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. അഞ്ചു മണ്ഡലങ്ങളിൽ പുതുമുഖങ്ങളാണ്. സിപിഎം എട്ടു സീറ്റുകളിലും കോൺഗ്രസ്-എസ്, കേരള കോൺഗ്രസ്-എം, ലോക് താന്ത്രിക ജനതാദൾ എന്നിവ ഓരോ സീറ്റുകളിലും മത്സരിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മണ്ഡലമായ ധർമടത്തു തന്നെയാണ് മത്സരിക്കുന്നത്. മന്ത്രി കെ.കെ.ശൈലജ ഇക്കുറി മണ്ഡലം മാറി മട്ടന്നൂരിലാണ് മത്സരിക്കുന്നത്. എൽഡിഎഫിൽ ഘടകകക്ഷിയായെത്തിയ ലോക് താന്ത്രിക് ജനതാദളിന് തന്റെ സിറ്റിംഗ് സീറ്റായ കൂത്തുപറന്പ് വിട്ടുകൊടുക്കേണ്ടി വന്നതിനാലാണ് കെ.കെ. ശൈലജയ്ക്ക് മണ്ഡലം മാറേണ്ടിവന്നത്. മട്ടന്നൂരിലെ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ ഇ.പി. ജയരാജൻ ഇത്തവണ മത്സരിക്കുന്നില്ല. കണ്ണൂർ സിറ്റിംഗ് എംഎൽഎയും മന്ത്രിയുമായ കടന്നപ്പള്ളി രാചന്ദ്രൻ കണ്ണൂരിൽത്തന്നെ ജനവിധി തേടുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗമായ എം.വി. ഗോവിന്ദൻ തളിപ്പറന്പിൽ മത്സരിക്കും. തലശേരിയിൽ സിറ്റിംഗ് എംഎൽഎയായ എ.എൻ ഷംസീറാണ് സ്ഥാനാർഥി.
പേരാവൂർ, അഴീക്കോട്, കല്യാശേരി, പയ്യന്നൂർ, ഇരിക്കൂർ എന്നിവിടങ്ങളിലാണ് പുതുമുഖ സ്ഥാനാർഥികളുള്ളത്. പേരാവൂരിൽ കെ.വി.സക്കീർ ഹുസൈൻ, അഴീക്കോട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.വി. സുമേഷ്, കല്യാശേരിയിൽ എം.വിജിൻ, പയ്യന്നൂരിൽ ടി.ഐ. മധുസൂദനൻ എന്നിവരെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. എൽഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ്-എം മത്സരിക്കുന്ന ഇരിക്കൂറിൽ സജി കുറ്റ്യാനിമറ്റമാണ് സ്ഥാനാർഥി. ലോക് താന്ത്രിക ജനതാദളിന് നൽകിയ കൂത്തുപറന്പിൽ മുൻമന്ത്രി കെ.പി. മോഹനനാണ് സ്ഥാനാർഥി.
എം.വി. ഗോവിന്ദനും കെ.വി. സുമേഷും ഇന്നലെ പ്രചാരണം ആരംഭിച്ചു. ഇന്നലെ രാവിലെ മൊറാഴ വീവേഴ്സ് സൊസൈറ്റിയിൽനിന്നാണ് എം.വി. ഗോവിന്ദൻ പ്രചാരണവും വോട്ടഭ്യർഥനയും ആരംഭിച്ചത്. കെ.വി. സുമേഷ് എഴുത്തുകാരൻ ടി. പദ്മനാഭന്റെ രാമതെരുവിലെ വീട് സന്ദർശിച്ച് അനുഗ്രഹം വാങ്ങിയാണ് പ്രചാരണം ആരംഭിച്ചത്. തുടർന്ന് അഴീക്കോടൻ രാഘവന്റെ പത്നി മീനാക്ഷി ടീച്ചറെയും മുൻ സംസ്ഥാന സെക്രട്ടറി പരേതനായ ചടയൻ ഗോവിന്ദന്റെ നാറാത്തെ വീട്ടിലെത്തി ഭാര്യ ദേവകിയെയും കണ്ടു. രക്തസാക്ഷികളായ അഴീക്കോട്ടെ ഒ.ടി. വിനീഷ്, ചിറക്കലിലെ എം. ധനേഷ് എന്നിവരുടെ വീടുകളും സുമേഷ് സന്ദർശിച്ചു.
മന്ത്രി ഇ.പി. ജയരാജൻ, സിറ്റിംഗ് എംഎൽഎമാരായ ടി.വി. രാജേഷ്, ജയിംസ് മാത്യു, സി, കൃഷ്ണൻ എന്നിവരെ ഇക്കുറി സിപിഎം ഒഴിവാക്കി.
previous post