തിരുവനന്തപുരം: കോർപ്പറേറ്റ് കമ്പനികളുടെ സ്പോൺസർഷിപ്പിൽ ജീവനക്കാർക്ക് യൂണിഫോം നൽകാനൊരുങ്ങി കെ. എസ്. ആർ. ടി. സി. കമ്പനിയുടെ പരസ്യം പതിച്ച യൂണിഫോം ആയിരിക്കും നൽകുക. സ്റ്റേഷൻ മാസ്റ്റർ, ഇൻസ്പെക്ടർ, ഗാർഡ്, സാർജന്റ് തുടങ്ങിയവർക്ക് 1250 രൂപയും കണ്ടക്ടർ, ഡ്രൈവർ, അറ്റൻഡർ തുടങ്ങിയവർക്ക് ആയിരം രൂപയുമാണ് പ്രതിവർഷ അലവൻസ്. 2015 ന് ശേഷം യൂണിഫോം അലവൻസ് നൽകാനാവാത്ത സാഹചര്യം ആയതിനാലാണ് പരസ്യ സ്പോൺസർഷിപ്പിൽ യൂണിഫോം അനുവദിക്കാനുള്ള നീക്കം.
യൂണിയൻ പ്രതിനിധികളുമായി മാനേജ്മെന്റ് നടത്തിയ ചർച്ചയ്ക്കിടെ ഈ വിഷയം ഉന്നയിച്ചപ്പോൾ ചില നേതാക്കൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ‘ക്രിക്കറ്റ് കളിക്കാരും ഫുട്ബോൾ താരങ്ങളും എല്ലാം പരസ്യം പതിച്ച വേഷം അല്ലേ ഇടുന്നത്’ എന്ന് മാനേജ്മെന്റ് ന്യായം ഉന്നയിച്ചപ്പോൾ യൂണിഫോം എന്നത് കളിക്കളത്തിലെ ജഴ്സി പോലെ അല്ല എന്നും സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും അന്തസിന്റെ കൂടി പ്രതീകമാണെന്നും ആയിരുന്നു ഒരു വിഭാഗം ജീവനക്കാരുടെ പ്രതികരണം.
വർഷങ്ങളായി അലവൻസ് പോലും കിട്ടാത്ത സാഹചര്യത്തിൽ ഷർട്ടിന്റെ മുന്നിലോ പിന്നിലോ കമ്പനിയുടെ പരസ്യത്തോടെയുള്ള യൂണിഫോം എങ്കിലും കിട്ടിയാൽ മതിയെന്ന നിലപാടാണ് മറ്റൊരു വിഭാഗത്തിന് ഉണ്ടായിരുന്നത്. ഓരോ വർഷവും രണ്ടു ജോഡി യൂണിഫോം ആണ് ജീവനക്കാർക്ക് നൽകേണ്ടത്. ഷൂ അലവൻസ് മുടങ്ങിയിട്ടും വർഷങ്ങളായി.