കണ്ണൂര്‍: എൽഡിഎഫിന്റെ സംസ്ഥാനതല പ്രചാരണം നാളെ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന് ധർമടം മണ്ഡലത്തിൽ പ്രവർത്തകർ വരവേല്പ് ഒരുക്കിയാണ് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തുന്ന മുഖ്യമന്ത്രിയെ ബാൻഡ് മേളത്തിന്റെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ പിണറായിയിലേക്ക് സ്വീകരിച്ചു കൊണ്ടു വരും. എല്‍ഡിഎഫ് ധര്‍മടം നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിലാണ് വരവേല്പ്. മട്ടന്നൂരില്‍ നിന്ന് പുറപ്പെടുന്ന മുഖ്യമന്ത്രിക്ക് ധര്‍മടം മണ്ഡലത്തിലെ ചെറിയ വളപ്പ്, തട്ടാരി, ചാമ്പാട്, വണ്ണാന്റ മെട്ട, ഓടക്കാട്, മൈലുള്ളിമെട്ട, പൊയനാട്, മമ്പറം, കമ്പനിമെട്ട എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് പിണറായി കണ്വെന്ഷന് സെന്ററിൽ പൊതുയോഗം നടക്കും.
10 മുതൽ 16 വരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രി എല്‍ഡി എഫ് യോഗങ്ങളില്‍ പങ്കെടുക്കും. ഒരു ദിവസം ഏഴ് പരിപാടികളുണ്ടാകും. മൂന്നു ബൂത്തുകള്‍ക്ക് ഒരു പരിപാടി എന്ന നിലയിലാണ് ക്രമീകരണം. പരിപാടികൾ രാവിലെ 10 ന് ആരംഭിച്ച് വൈകുന്നേരം അഞ്ചിന് സമാപിക്കും. 11 ന് വൈകുന്നേരം നാലിന് ധർമടം നിയോജക മണ്ഡലം എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവൻഷൻ മന്പറത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ഇ.പി. ജയരാജൻ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ മുന്‍ എംഎല്‍എ കെ.കെ. നാരായണന്, കെ. ശശിധരന്, പി. ബാലന്, ടി.കെ.എ. ഖാദര്‍, എം.കെ മുരളി എന്നിവര്‍ പങ്കെടുത്തു.