കണ്ണൂർ: സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ചെങ്കൽ ഖനനം നടക്കുന്ന ക്വാറികളിൽ റവന്യൂ ഡിപ്പാർട്ട്മെന്റ് റെയ്ഡ് നടത്തി പണി തടയുകയും ലോഡ് എടുത്തുകൊണ്ടുപോകുന്ന വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുക്കുകയും ഫൈൻ അടപ്പിക്കുകയും ചെയ്യുന്നതിനാൽ ചെങ്കൽ ഖനന മേഖലയിൽ പണി നിർത്തിവച്ചതായി ചെങ്കൽ വ്യവസായ അസോസിയേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിൽ കഴിഞ്ഞ 19 മുതൽ ചെങ്കൽ ഖനനമേഖല സ്തംഭിച്ചിരിക്കുകയാണെന്നും ഇതുകാരണം മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികളും ഉടമകളും അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു.
ചെങ്കൽ ഖനനത്തിന് ജിയോളജി വകുപ്പിൽനിന്നു ലഭിക്കേണ്ട പെർമിറ്റ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ലഭിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ തീരുമാനമായില്ലെങ്കിലും കേരളത്തിൽ ചെങ്കൽ ഖനനം വിവിധ വകുപ്പുകൾ അറിഞ്ഞും അറിയാതെയും നടക്കുന്നുണ്ട്. പക്ഷേ 19 മുതൽ പെട്ടെന്നായിരുന്നു വില്ലേജ് അധികൃതരുടെ നടപടി. ഇതുകാരണം മേഖലയെ ആശ്രയിക്കുന്ന നിരവധി പേർ പട്ടിണിയിലേക്ക് നീങ്ങുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ എം.പി. മനോഹരൻ, ജോസ് നടപ്പുറം, പി. പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.