കണ്ണൂർ: കണ്ണൂർ കോർപറേഷന്റെ 2021-22 വർഷത്തെ വാർഷികപദ്ധതിയിൽ അന്തിമമാക്കിയ പദ്ധതികൾ അംഗീകാരത്തിനായി ജില്ലാ വികസനസമിതിക്ക് സമർപ്പിച്ചു. 51 കോടി രൂപയുടെ വിവിധ പദ്ധതികളാണ് സമർപ്പിച്ചത്. ഇന്നലെ നടന്ന അടിയന്തര കൗൺസിൽ യോഗം പദ്ധതിക്ക് അംഗീകാരം നൽകി. കോർപറേഷൻ പരിധിയിലെ മുഴുവൻ റോഡുകളും അറ്റകുറ്റപ്പണി ചെയ്യുന്നതിനായി 3.50 കോടി രൂപ വകയിരുത്തി. ടാറിംഗ് നടത്തിയും അറ്റകുറ്റപ്പണികൾ നടത്തിയും സുഗമമായ ഗതാഗതം ഉറപ്പുവരുത്തും. നഗരസഭയിലെ നടപ്പാതകൾ പുനരുദ്ധരിക്കുന്നതിന് ഒരു കോടി രൂപ ചെലവഴിക്കും. സ്ത്രീകൾക്ക് മാത്രമായി നഗരത്തിൽ ജിംനേഷ്യം ആരംഭിക്കും. ഇതിനായി അഞ്ചുലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ യോഗ, കരാട്ടെ, നീന്തൽ എന്നിവ പരിശീലിപ്പിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായിരിക്കും പരിശീലനകേന്ദ്രം. സ്റ്റേഡിയം പവലിയനിൽ വനിതകൾക്കായി വ്യാപാരസംരംഭങ്ങൾ ആരംഭിക്കും. റോഡിന്റെ ഇരുഭാഗങ്ങളിലുമായി 50 ഓളം കടകൾ തുറക്കും. കോർപറേഷൻ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളാകും ഇവിടെ വിൽക്കുക. ഇതിനായി 30 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. ഭവന പുനരുദ്ധാരണത്തിന് 50,000 രൂപ നൽകും. മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധന വലകൾ മാറ്റി വാങ്ങുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. കോർപറേഷൻ പരിധിയിലെ മുഴുവൻ വൃക്കരോഗികൾക്കും ചികിത്സാസഹായം നൽകും. ഇതിനായി 20 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്കണവാടികളിൽ പോഷകാഹാരം, പാലിയേറ്റീവ് കെയർ, ഭിന്നശേഷി സ്കോളർഷിപ്പ്, കൃഷി, വനിതാസംരഭങ്ങൾ തുടങ്ങി നിരവധി പദ്ധതികൾക്കാണ് അംഗീകാരത്തിനായി സമർപ്പിച്ചത്.