അതിമാരക മയക്കുമരുന്നായ ആംഫിറ്റാമിനുമായി കണ്ണൂർ പള്ളിക്കുന്ന് സ്വദേശിയായ യുവാവ് പേരാവൂർ എക്സൈസിന്റെ പിടിയിലായി. കണ്ണൂർ പള്ളിപ്രം സ്വദേശി സിൻഷാലത്തിൽ അപ്പു എന്ന ഷിജിൻ കെ. (വയസ്സ് : 24 / 2021) ആണ് പെരുമ്പുന്ന ടൗണിൽ വച്ച് ശനിയാഴ്ച രാത്രി 11.15 ന് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെ പേരാവൂർ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 0.890 ഗ്രാം ആംഫിറ്റാമിൻ കണ്ടെടുത്തു. എൻഡിപിഎസ് ആക്റ്റ് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.
ജോയിന്റ് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡംഗം പ്രിവന്റീവ് ഓഫീസർ എം.വി.അഷറഫിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. ഏതാനും ദിവസങ്ങളായി ഇയാൾ എക്സൈസ് സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
അതിമാരക സിന്തറ്റിക് മയക്കുമരുന്നായ ആംഫിറ്റാമിൻ ഉത്തര കേരളത്തിലെ വിവിധ മേഖലകളിൽ എത്തിക്കുന്ന ലഹരിമാഫിയ സംഘത്തിലെ കണ്ണിയായ ഇയാൾ വയനാട്ടിൽ നിന്ന് KL-13 AK 4919 നമ്പർ ബ്ലാക് സ്കൂട്ടിയിൽ കണ്ണൂരിലേക്ക് ഈ ലഹരി പദാർത്ഥം കടത്തികൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എം.പി.സജീവൻ, എം.വി.അഷറഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, കെ.എ.മജീദ്, എൻ.സി.വിഷ്ണു, ജെഇസി സ്ക്വാഡംഗങ്ങളായ സി.എച്ച്.റിഷാദ്, ഗണേഷ് ബാബു എന്നിവർ പങ്കെടുത്തു.