ഇരിട്ടി: കാലാവസ്ഥാവ്യതിയാനം മൂലമുള്ള ഉത്പാദനക്കുറവും കോവിഡ് പ്രതിസന്ധിമൂലമുള്ള വിലയിടിവും കശുവണ്ടി കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഡിസംബർ, ജനുവരി മാസങ്ങളിൽ പൂക്കേണ്ട കശുമാവ് ഫെബ്രുവരി അവസാനിക്കാറായിട്ടും പാതിയും പൂക്കാത്തതും കർഷകരെ ദുരിതക്കയത്തിലാക്കുന്നു. അതിവർഷവും കശുമാവ് ഇലകൊഴിഞ്ഞ് തളിരിട്ടു പൂക്കേണ്ട സമയത്ത് എത്തിയ ഇടമഴയുമാണ് ഉത്പദനത്തെ ബാധിച്ചത്. സമാനവിളകൾക്കെല്ലാമുണ്ടായ ഉത്പദനക്കുറവ് കശുവണ്ടിയെയും ബാധിച്ചുവെന്നാണ് കർഷകർ പറയുന്നത്.
ചക്ക, മാങ്ങ എന്നിവയിലും വൻ ഉത്പാദനക്കുറവാണ് ഇക്കുറിയുള്ളത്. ഉത്പാദനത്തിലെ കുറവെന്നപോലെ തന്നെ വിലയിടിവും കർഷകനെ ദുരിതത്തിലാക്കുന്നു.
ഈ വർഷം തുടക്കത്തിൽ കിലോഗ്രാമിന് 110 രൂപ ഉണ്ടായിരുന്നെങ്കിലും പിന്നീടിതു കുറഞ്ഞ് 105 ൽ എത്തിനിൽക്കുന്നു. മുൻവർഷം ഈ സമയം 135രൂപ ആയിരുന്നു വിപണി വില. പ്രമുഖ കമ്പനികളൊന്നുംതന്നെ ഇതുവരെ കശുവണ്ടി വാങ്ങാൻ വിപണിയിലിറങ്ങാത്തതാണ് വില ഇടിയാൻ കാരണം. കോവിഡ് പ്രതിസന്ധി തുടരുന്നതിനാലാണ് പ്രമുഖ കന്പനികളൊന്നും വിപണിയിലിറങ്ങാത്തത്. കശുവണ്ടി കൃഷി മേഖലയെ സംരക്ഷിക്കാൻ ന്യായവിലയായി കിലോയ്ക്ക് 200 രൂപയെങ്കിലും കിട്ടണമെന്ന ആവശ്യം ഉയർന്നിട്ട് നാളുകളേറെയായി. വിലസ്ഥിരത ഉറപ്പുവരുത്താൻ നടപടിയില്ലാത്തതും കാലാവസ്ഥയിലെ ചാഞ്ചാട്ടവുമാണ് കശുവണ്ടി കർഷകരെ ആശങ്കയിലാക്കുന്നത്.
അഞ്ചു വർഷത്തിനുള്ളിൽ കൃഷി നേർപ്പകുതിയായി
ലോകത്തിൽ ഏറ്റവും ഗുണമേന്മയുള്ള കശുവണ്ടി വിളയുന്ന കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അഞ്ചുവർഷം മുമ്പ് 1,24,740 ഹെക്ടറിലാണ് കശുവണ്ടി വിളഞ്ഞതെങ്കിൽ ഇന്നത് നേർപ്പകുതിയായി. കണ്ണൂർ ജില്ലയിൽ 60000 ഹെക്ടർ സ്ഥലത്തുണ്ടായിരുന്ന കശുമാവ് കൃഷി 30,000 ഹെക്ടറിലേക്ക് കൂപ്പുകുത്തി. ഉത്പാദനത്തിലെ കുറവ് കശുവണ്ടിയെ ആശ്രയിച്ച് ഉപജീവനമാർഗം തേടുന്ന 30,000ത്തോളം തൊഴിലാളികളുടെ ജീവിതത്തെയും ബാധിച്ചു. കണ്ണൂർ ജില്ലയിൽ അഞ്ചുവർഷം മുമ്പ് 32,184 ടൺ ഉത്പാദനം ഉണ്ടായപ്പോൾ കഴിഞ്ഞവർഷമത് 28,000 ടണ്ണിലേക്ക് താഴ്ന്നു. വിലസ്ഥിരതയില്ലാത്തതും ന്യായവില പ്രഖ്യാപിക്കാൻ സർക്കാർ തയാറാകാത്തതുമാണ് കശുമാവ് കൃഷിയിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കുന്നത്. മലയോര പട്ടണമായ ഇരിട്ടിയിൽനിന്ന് സീസൺ സമയത്ത് ദിവസവും പത്തു ടൺ വരെ കശുവണ്ടി കയറ്റിയയച്ചിരുന്നു. എന്നാൽ ഇപ്പോൾ മൂന്ന് ക്വിന്റൽ പോലും ലഭിക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
പാഴായി പോകുന്ന
കശുമാങ്ങ
വിലത്തകർച്ചയിൽനിന്നും ഉത്പാദന നഷ്ടത്തിൽനിന്നും കർഷകനെ കരകയറ്റാൻ എപ്പോഴും ഉപയോഗിക്കുന്ന വാക്കാണ് വൈവിധ്യവത്കരണം. കശുമാങ്ങയിൽനിന്ന് നിരവധി മൂല്യവർധിത ഉത്ന്നങ്ങൾക്ക് ഏറെ സാധ്യതയുണ്ടെങ്കിലും ഇവ സംസ്കരിച്ചെടുക്കാനുള്ള നടപടികൾ കർഷകരിൽ എത്തിയിട്ടില്ല. അച്ചാർ, ജ്യൂസ്, സ്ക്വാഷ്, ജാം, വിനാഗിരി തുടങ്ങിയ ഉത്പന്നങ്ങൾ കശുമാങ്ങയിൽനിന്നു ലഭിക്കും. കാർഷിക സർവകലാശാല ഇതിനുള്ള ഉപകരണങ്ങൾ വികസിപ്പിച്ചെടുത്തെങ്കിലും കുടുംബശ്രീ യൂണിറ്റുകൾ മുഖേന ഇത്തരം സംരംഭങ്ങൾ വളർത്തിയെടുക്കാനുള്ള നടപടിയുണ്ടായിട്ടില്ല. ഓരോ സീസണിലും ടൺകണക്കിന് കശുമാങ്ങകളാണ് നശിച്ചുപോകുന്നത്.
ആറളം ഫാമിൽ ഉത്പാദനം മൂന്നിലൊന്ന്
ജില്ലയിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉത്പാദിപ്പിക്കുന്നത് സർക്കാർ ഉടമസ്ഥതയിലുള്ള ആറളം ഫാമിലാണ്. കഴിഞ്ഞവർഷം 270 ടൺ കശുവണ്ടിയാണ് ഫാമിൽനിന്ന് കാപെക്സിന്റെയും കശുവണ്ടി വികസന കോർപറേഷന്റെയും ഗോഡൗണുകളിലേക്ക് എത്തിയത്. എന്നാൽ ഇതിന്റെ മൂന്നിലൊന്നുപോലും ഇത്തവണ ലഭിക്കില്ലെന്നാണ് ഫാം അധികൃതർ പറയുന്നത്. സീസൺ തുടങ്ങി രണ്ടു മാസം പിന്നിട്ടിട്ടും പത്തു ടൺ പോലും സംഭരിക്കാൻ കഴിഞ്ഞിട്ടില്ല. ഫാമിൽ 590 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന കശുമാവിൻ തോപ്പുകളിലെ കാട് വെട്ടിത്തെളിക്കൽ പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കാട്ടാനയുടെ ആക്രമണവും ഫാമിലെ ഉത്പാദനത്തെ തകിടം മറിച്ചു.