കെഎസ്ആർടിസി പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയുടെ ബസ് സ്റ്റേഷനുകളിൽ പൊതുജനങ്ങൾക്കു കൂടി പ്രയോജനപ്പെടുന്ന തരത്തിൽ 67 പെട്രോൾ, ഡീസൽ പന്പുകൾ സ്ഥാപിക്കുന്നു.
പുതിയ സംരംഭത്തിൽ നിന്നു കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള ഡീലർ കമ്മീഷനു പുറമെ കെഎസ്ആർടിസി നിശ്ചയിക്കുന്ന സ്ഥലവാടകയുൾപ്പെടെ പ്രതിവർഷം 70 കോടിയോളം രൂപ ലഭിക്കുമെന്നാണു പ്രതീക്ഷ. കെഎസ്ആർടിസി ഡിപ്പോകളിൽ നിലവിൽ പ്രവർത്തിക്കുന്ന കണ്‍സ്യൂമർ പന്പുകളിൽ നിന്നും കെഎസ്ആർടിസി ബസുകൾക്കു മാത്രമാണ് ഡീസൽ നൽകുന്നത്. ഈ പന്പുകളിൽ പെട്രോൾ യൂണിറ്റും ചേർത്ത് ഓരോ ഡിപ്പോയുടേയും മുൻവശത്ത് ആധുനിക ഓണ്‍ലൈൻ ഫ്യുവൽ മോണിറ്ററിംഗ് സംവിധാനമുള്ള റീട്ടെൽ ഔട്ട്ലെറ്റുകൾ സ്ഥാപിക്കുന്നതിനാണ് കെഎസ്ആർടിസി തയാറെടുക്കുന്നത്. ഇവിടെ നിന്നു പൊതുജനങ്ങൾക്കു പകൽ സമയവും, കെഎസ്ആർടിസി ബസുകൾക്ക് രാത്രിയും ഡീസൽ നിറയ്ക്കുന്നതിനുള്ള സൗകര്യമുണ്ടാകും.
നിലവിൽ കെഎസ്ആർടിസി ഡിപ്പോകളിൽ പ്രവർത്തിക്കുന്ന 72 ഡീസൽ പന്പുകളിൽ 66 എണ്ണവും ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിന്റ ആദ്യഘട്ടമായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സ്ഥാപിച്ചിട്ടുള്ള 66 ഡീസൽ പന്പുകൾക്കു പുറമെ ആലുവയിലെ റീജണൽ വർക്ക്ഷോപ്പും പന്പയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡും ചേർത്ത് 67 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ പന്പുകൾ സ്ഥാപിക്കുക. പന്പയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വനം വകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും അനുമതി പ്രകാരമാകും പന്പ് സ്ഥാപിക്കുക.
ധാരണാപത്രപ്രകാരം ഇവിടെ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി പുതിയ പന്പുകൾ സ്ഥാപിച്ച് പൊതുജനങ്ങൾക്കായി തുറന്നു നൽകും. ഇതിനായി ശരാശരി 30 മുതൽ 40 സെന്റ് സ്ഥലം വരെ കെഎസ്ആർടിസി ദീർഘകാല പാട്ടത്തിന് ഐഒസിക്ക് കൈമാറും. കൂടാതെ അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന്റെ വിൽപന, ടോയ്ലറ്റ്, കഫറ്റേരിയ എന്നിവ സ്ഥാപിക്കുകയും അവയിൽ നിന്നും ലഭിക്കുന്ന വരുമാനംകെഐസ്ആർടിസിയും ഐഒസിയും പങ്കിട്ടെടുക്കുകയും ചെയ്യും.
ആദ്യഘട്ടത്തിൽ ചേർത്തല, മാവേലിക്കര, മൂവാറ്റുപുഴ, അങ്കമാലി, മൂന്നാർ, കണ്ണൂർ, കോഴിക്കോട്, ചാത്തന്നൂർ, ചാലക്കുടി, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ നിലവിലുള്ള ഡീസൽ പന്പുകളോടൊപ്പം പെട്രോൾ പന്പുകൾ കൂടി ചേർത്താണ് പദ്ധതി ആരംഭിക്കുക.
അതിനു ശേഷമാണ് വിപുലീകരിച്ച പന്പുകൾ മറ്റു സ്ഥലങ്ങളിൽ തുറക്കുക. അതിനുള്ള മുഴുവൻ ചെലവും ഐഒസി തന്നെ വഹിക്കും. കൂടാതെ ഓരോ ബസ് സ്റ്റേഷനുകളിലും ഐഒസി യാത്രയ്ക്കായി മികച്ച ടോയ്ലറ്റ് സൗകര്യവും, കഫറ്റേരിയ സൗകര്യവും ഒരുക്കും. കെഎസ്ആർടിസി യുടെ ബസ് സ്റ്റേഷനുകളിൽ 67 പെട്രോൾ, ഡീസൽ പന്പുകൾ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഇന്ന് കെഎസ്ആർടിസി ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ഒപ്പിടും.
ഇന്ന് ഉച്ചകഴിഞ്ഞ് അഞ്ചിനു തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.