എട്ട് ജില്ലകളിൽ 35.60 കോടി രൂപ ചെലവിൽ 80 തീരദേശ റോഡുകളുടെ നവീകരണം ഇന്ന് (ഫെബ്രുവരി 12 )മുതൽ തുടങ്ങുമെന്ന് ഫിഷറീസ് മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ അറിയിച്ചു. പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 12) രാവിലെ 11 ന് മന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കെ ടി ജലീൽ, പി തിലോത്തമൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, ഡെപ്യൂട്ടി സ്പീക്കർ വി ശശി എന്നിവർ മുഖ്യാഥിതികളായാകും.
സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി തീരദേശത്തെ സാമൂഹിക പശ്ചാത്തല വികസനം ലക്ഷ്യമിട്ടാണ് 104 തീരദേശ റോഡുകളുടെ നവീകരണം ഏറ്റെടുത്ത് സമയബന്ധിതമായി പൂർത്തിയാക്കിയത്. ഒമ്പത് ജില്ലകളിലായി 49.74 കോടി രൂപ ചെലവിൽ 104 റോഡുകളാണ് പൂർത്തീകരിച്ചത്. ഇതിനെ തുടർന്ന് തീരദേശ മേഖലയിലെ മറ്റ് റോഡുകൾ കൂടി നവീകരിക്കണമെന്ന പൊതുജനാഭിപ്രായം മാനിച്ചാണ് എട്ട് ജില്ലകളിലുള്ള 80 തീരദേശ റോഡുകൾ കൂടി നവീകരണത്തിനായി അനുമതി നൽകിയിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ 2.5 കോടി രൂപ ചെലവിൽ ഒമ്പത് റോഡുകളും, കൊല്ലം ജില്ലയിൽ 4.89 കോടി രൂപ ചെലവിൽ ഒമ്പത് റോഡുകളും, ആലപ്പുഴയിൽ 9.2 കോടി രൂപ ചെലവിൽ 26 റോഡുകളും, എറണാകുളം ജില്ലയിൽ 3.85 കോടി രൂപ ചെലവിൽ 7 റോഡുകളും, തൃശ്ശൂർ ജില്ലയിൽ 5.84 കോടി രൂപ ചെലവിൽ 11 റോഡുകളും, കോഴിക്കോട് ജില്ലയിൽ 3.08 കോടി രൂപ ചെലവിൽ ആറ് റോഡുകളും, മലപ്പുറം ജില്ലയിൽ 7.4 കോടി രൂപ ചെലവിൽ ഒമ്പത് റോഡുകളും, കണ്ണൂർ ജില്ലയിൽ 8.41 കോടി രൂപ ചെലവിൽ 17 റോഡുകളും, കാസർഗോഡ് ജില്ലയിൽ 4.51 കോടി രൂപ ചെലവിൽ പത്ത് റോഡുകളുമാണ് നവീകരിച്ചത്.
previous post