ന്യൂഡൽഹി: പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ ഇനി അല്പം നിയന്ത്രണമാകുന്നത് നല്ലതാണ്. കാരണം, ഇനി മുതൽ പാസ്പോർട്ട് ലഭിക്കണമെങ്കിൽ പൊലീസ് വേരിഫിക്കേഷൻ മാത്രം കടന്നു കൂടിയാൽ പോരാ. സോഷ്യൽ മീഡിയ വെരിഫിക്കേഷൻ കൂടി വേണം. അതായത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവിടങ്ങളിലെ ഇടപെടലുകളും അവിടെ പോസ്റ്റ് ചെയ്യുന്ന കുറിപ്പുകളും ശ്രദ്ധിക്കും എന്നർത്ഥം.
ഇന്ത്യയിൽ ആദ്യമായി ഇത് നടപ്പാക്കാൻ ഒരുങ്ങുന്നത് ഉത്തരാഖണ്ഡ് സംസ്ഥാനമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം തടയുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാർ വ്യാഴാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ദുരുപയോഗം വർദ്ധിക്കുന്നത് തടയാൻ പാസ്പോർട്ട് അപേക്ഷകരുടെ ഓൺലൈൻ പെരുമാറ്റം പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഉത്തരാഖണ്ഡ് ഡയറക്ടർ ജനറൽ ഓഫ് പൊലീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പാസ്പോർട്ട് അപേക്ഷകരുടെ സോഷ്യൽ മീഡിയ പെരുമാറ്റം പരിശോധിച്ച് ഉറപ്പിക്കാൻ തീരുമാനമായത്.
ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആർക്കും രേഖ നൽകരുതെന്ന് പാസ്പോർട്ട് നിയമത്തിൽ ഒരു വ്യവസ്ഥ ഉണ്ടെന്നും അത് നടപ്പാക്കുന്നതിനെ അനുകൂലിച്ച് മാത്രമാണ് താൻ സംസാരിക്കുന്നതെന്നും കുമാർ പറഞ്ഞു. ഭരണഘടന നിർവചിച്ചിരിക്കുന്ന പ്രകാരം ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുന്ന എന്തിനെതിരെയും ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന നിലയിൽ താൻ നില കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയുടെ വർദ്ധിച്ചു വരുന്ന ദുരുപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും കൂടുതൽ ഉത്തരവാദിത്തത്തോടെ ഉപയോക്താക്കൾ സന്ദേശം പോസ്റ്റ് ചെയ്യുന്നതിനും ഇതു പോലുള്ള നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.