ശിവഗംഗ: തമിഴ്നാട്ടിലെ ശിവഗംഗയിൽ ക്ഷേത്രത്തിലെ ആന പൊള്ളലേറ്റ് ചരിഞ്ഞതിന് പിന്നാലെ ക്ഷേത്രങ്ങളിൽ ആനകളെ സംരക്ഷിക്കുന്നതിനെതിരെ മൃഗാവകാശ പ്രവർത്തകർ. 54 വയസ് പ്രായമുള്ള സുബ്ബുലക്ഷ്മി എന്ന ആനയാണ് കഴിഞ്ഞ ദിവസം ചരിഞ്ഞത്. ആനയെ പാർപ്പിച്ചിരുന്ന ഷെഡിന്റെ മേൽക്കൂരയ്ക്ക് തീ പിടിച്ചതായിരുന്നു അപകടത്തിന് കാരണം. മുഖം, തുമ്പിക്കൈ, വയർ, വാൽ, തല, പുറം എന്നിങ്ങനെ ദേഹമാസകലം പൊള്ളലേറ്റ ആനയുടെ അന്ത്യ നിമിഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
ക്ഷേത്രത്തിനും വിശ്വാസികൾക്കും ഏറെ പ്രിയങ്കരിയായ ആനയെ രക്ഷിക്കാൻ സാധ്യമാകുന്ന ചികിത്സകൾ എല്ലാം നൽകിയെങ്കിലും സുബ്ബുലക്ഷ്മി ചരിയുകയായിരുന്നു. 1971 ലാണ് ഈ ആന ശിവഗംഗയിലെ കുന്ദ്രക്കുടി ഷൺമുഖനാഥൻ ക്ഷേത്രത്തിൽ എത്തുന്നത്. ബുധനാഴ്ച രാത്രിയാണ് ആന കഴിഞ്ഞിരുന്ന ഷെഡിന് തീ പിടിച്ചത്. 30 ശതമാനത്തിലേറെ പൊള്ളലേറ്റ ആന നടക്കാൻ പോലും സാധിക്കാത്ത നിലയിലായിരുന്നു ഉണ്ടായിരുന്നത്. ക്ഷേത്രത്തിലെ വിശ്വാസികൾക്ക് ഏറെ പ്രിയങ്കരി ആയിരുന്നു സുബ്ബുലക്ഷ്മി. ക്ഷേത്രത്തിലെത്തുന്ന ആരും തന്നെ ആനയെ കാണാതെ മടങ്ങാറില്ലായിരുന്നു. അപകടകാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പുറത്ത് വരുന്ന വിവരം. ഷെഡിന് സമീപത്തുണ്ടായിരുന്ന മരത്തിനും ചുറ്റിലുമുണ്ടായിരുന്ന ഇലകളിലും ചവറിലും തീ പടർന്നതോടെയാണ് സുബ്ബുലക്ഷ്മിക്ക് ഗുരുതരമായി പൊള്ളലേറ്റത്.