ഉച്ചക്ക് 2 മണിമുതൽ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും വാഹന ഗതാഗതം നിയന്ത്രിക്കും. പുലിക്കളി തീരുന്നതുവരെ ഒരു തരത്തിലുള്ള വാഹനങ്ങൾക്കും റൗണ്ടിലേക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. അത്യാവശ്യ സാഹചര്യത്തിനല്ലാതെ പൊതുജനങ്ങൾ സ്വകാര്യ വാഹനങ്ങളിൽ വരുന്നത് കഴിയുന്നതും ഒഴിവാക്കി ഗതാഗത കുരുക്ക് കുറക്കുവാൻ സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.
പുലിക്കളി കാണാനെത്തുന്നവർ തേക്കിൻകാട് മൈതാനിയിലും ഫുട്‌പാത്തിലും സുരക്ഷിതമായ സ്ഥലത്തുനിന്ന് ആസ്വദിക്കണം. പുലിക്കളി കാണുന്നതിനായി തൃശൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളിലും, വൃക്ഷങ്ങൾക്കു മുകളിലും കാണികൾ കയറുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ, നിർമാണത്തിലിരിക്കുന്നതും ശരിയായ സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ നിർമ്മിച്ചതുമായ കെട്ടിടങ്ങളിലും പുലിക്കളി കാണാനെത്തുവർ പ്രവേശിക്കരുത്.
പുലിക്കളി കാണുന്നതിനായി തൃശൂർ നഗരത്തിലേക്ക് വരുന്ന ജനങ്ങൾ, റോഡരികിൽ വാഹനങ്ങൾ നിർത്തിയിടാതെ സുരക്ഷിതമായി വാഹനം പാർക്കുചെയ്യാവുന്ന ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യേണ്ടതാണ്. പുലിക്കളി ദിവസം സ്വരാജ് റൗണ്ടും, അനുബന്ധ പ്രദേശങ്ങളും ക്രമസമാധാന പാലനത്തിനും, ഗതാഗത ക്രമീകരണത്തിനുമായി തൃശൂർ അസി.കമ്മീഷണറുടെ കീഴിൽ, വിവിധ സെക്ടറുകളാക്കി തിരിച്ച് പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
ഗതാഗത കുരുക്ക് ഒഴിവാക്കാൻ കാൽനട പട്രോളിങ്ങ്, ഇരുചക്രവാഹന പട്രോളിങ്ങ്, ജീപ്പ് പട്രോളിങ്ങ് എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്. ജനക്കൂട്ടത്തിനിടയിൽ സമൂഹ വിരുദ്ധരുടെ ശല്യം, പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കാൻ പ്രത്യേകം മഫ്‌തിയിൽ പൊലീസ് ഉദ്യോഗസ്ഥരെയും ഷാഡോ പൊലീസിനേയും നിയോഗിച്ചിട്ടുണ്ട്.
ജനങ്ങൾ തിങ്ങിക്കൂടുന്ന പ്രധാന സ്ഥലങ്ങളിലും, തേക്കിൻകാട് മൈതാനം, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെല്ലാം 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നു.
എമർജൻസി ടെലിഫോൺ നമ്പറുകൾ. തൃശൂർ സിറ്റി പൊലീസ് കൺട്രോൾ റൂം. 0487 2424193
തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് സ്റ്റേഷൻ. 0487 2424192